മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദത്തിന്റെ ഭാഗമായി കോടതിയിൽ ഹാജരാവാൻ സുന്ദരയ്ക്ക് നോട്ടീസ് നൽകി. 29 ന് കോടതിയിൽ ഹാജരാവാനാണ് കാസർകോഡ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നോട്ടീസ് നൽകിയത്.
കേസിൽ പട്ടികജാതി – പട്ടിക വർഗ പീഢന നിരോധന നിയമപ്രകാരമുളള വകുപ്പുകള്‍ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു.സ്ഥാനാർത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തിയാണ് പത്രിക പിൻവലിച്ചതെന്നും അതിനാൽ പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സ്ഥാനാർത്ഥിയായിരുന്ന സുന്ദരയുടെ നാമനിർദേശ പത്രിക ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും , എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകി പിൻവലിപ്പിച്ചുവെന്നാണ് കേസ്.ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ ആറ് പേരാണ് പ്രതികൾ.
പ്രതികൾക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് അഞ്ചാം പ്രതിയായ ബാലകൃഷ്ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്യായമായി തടങ്കലിൽ വെയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 B, E വകുപ്പുകളും നേരത്തെ ചുമത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.