മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന് ബാഗുകൾ പുറത്തേക്ക് കൊണ്ടുപോയി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയും കുടുംബവും മടങ്ങിയത്.
അതി വൈകാരികമായിട്ടാണ് ഉദ്ധവ് താക്കറെയെ പ്രവർത്തകർ യാത്രയാക്കിയത്. ശിവസേനയുടെ നൂറുകണക്കിന് പ്രവർത്തകരാണ് ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയത്.
അതിനിടെ കൂടുതൽ വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് എത്തിയെന്നാണ് വിവരം. നാല് ശിവസേന എംഎൽഎമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നും റിപ്പോർട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. സഖ്യം അവസാനിപ്പിക്കണമെന്ന് ആവർത്തിക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേ. ഇതിനിടെയാണ്, മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമത എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിസന്നദ്ധതാ പ്രഖ്യാപനം വന്നത്. ഒരു വിമത എംഎൽഎയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാമെന്നാണ് ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.
രാജിക്കത്ത് തയ്യാറാണെന്നും ഉദ്ധവ് വ്യക്തമാക്കിയിരുന്നു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിൻറെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാർ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും പറഞ്ഞ ഉദ്ധവ് താക്കറെ, എതിർപ്പ് നേരിട്ടറിയിക്കാൻ ഏക്നാഥ് ഷിൻഡേയെ വെല്ലുവിളിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here