വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. റിമാന്‍ഡില്‍ കഴിയുന്ന ഫര്സീന് മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുനിത് നാരായണന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന വിലയിരുത്തലിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
പ്രത്യേക സംഘത്തലവൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പ്രജീഷ് തോട്ടത്തിൽ, ശംഖുമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു നിര്‍ണായക വിവരം ലഭിച്ചത്.
പ്രതികളായ മൂന്നുപേരും തമ്മിൽ നേരത്തേതന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. ഒരാൾ സ്കൂൾ അധ്യാപകനും മറ്റൊരാൾ സൊസൈറ്റി സെക്രട്ടറിയും മൂന്നാമൻ സൊസൈറ്റിയിലെ പ്യൂണുമാണ്. മറ്റുചിലരും ഗൂഢാലോചനയിൽ പങ്കാളികളാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഇവർക്ക് വിമാനടിക്കറ്റ് എടുത്ത് നൽകിയതാണെന്നാണ് പൊലീസ് വിലയിരുത്തൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here