പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് ഇന്നേക്ക് 12 വർഷം.സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭയായിരുന്നു ജാക്സൺ.
ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ല.
ഗിന്നസ് പുസ്തകത്തില്‍ ജാക്സണെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.അമേരിക്കയിലെ ഗാരിയിൽ ആഫ്രിക്കൻ – അമേരിക്കൻ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് മൈക്കൽ ജോസഫ് ജാക്സൺ ജനിക്കുന്നത്.അഞ്ചു സഹോദരന്മാരുടെ പോപ്പ് സംഘമായ ‘ജാക്‌സൻസ് ഫൈവ് മോടൊൺ, എന്ന പ്രശസ്‌ത റെക്കോർഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോൾ പ്രധാനഗായകനായ മൈക്കൽ ജാക്‌സനു പ്രായം 9 വയസ്. ജാക്‌സൻ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ മൈക്കൽ ജാക്‌സന്‍റെതായി മാറി. അപ്പോഴേക്കും ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സൺ .
മൈക്കിള്‍ ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിർത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ ജാക്സനിലേക്ക് കൂടുകൂട്ടി.2009 ജൂൺ 25 ന് മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിട പറയുമ്പോൾ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്‍റെ ആ മൂണ്‍ വാക്കുകള്‍ അവസാനിക്കുന്നില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി അന്നും ഇന്നും സിരകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here