ISRO: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ പഞ്ചാം​ഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചത്; മാധവന്റെ പരാമർശത്തെ ട്രോളി സോഷ്യൽമീഡിയ

ഐഎസ്ആര്‍ഒ(isro) മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആർ മാധവൻ(r madhavan) ഒരുക്കുന്ന ‘റോക്കട്രി ദ നമ്പി എഫക്റ്റ്’ റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഐഎസ്ആർഒയുടെ ചൊവ്വ ദൗത്യത്തെക്കുറിച്ചുള്ള മാധവന്റെ ഒരു പരാമർശമാണ് ഇപ്പോൾ ട്രോളുകളിൽ ഇടം പിടിക്കുന്നത്.

ഇന്ത്യയുടെ റോക്കറ്റിന് ചൊവ്വ വരെ പോകാൻ കഴിയുമായിരുന്നില്ലെന്നും അതിനാൽ പഞ്ചാം​ഗം നോക്കിയാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വിക്ഷേപണം നടത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

യുഎസ്, റഷ്യ, ചൈന ഇവയെല്ലാം 800 മില്യണെല്ലാം ചെലവഴിച്ച് 30ാം തവണയും 35ാം തവണയുമെല്ലാമാണ് വിജയം വരിച്ചത്. നമ്പി നാരായണന്റെ മരുമകൻ അരുണനായിരുന്നു മാർസ് മിഷന്റെ ഡയറക്ടർ. നമ്പി നാരായണൻ സർ കൊണ്ടുവന്ന ക്രയോജനിക് എഞ്ചിൻ ഉപയോ​ഗിച്ചാണ് 2014ൽ മാർസ് ദൗത്യം വിജയകരമാക്കിയത്.

സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള റോക്കറ്റിന് അത്ര ഉയരത്തില്‍ പോകാന്‍ കഴിയില്ല.

സൂര്യന്‍ എവിടെയാണ്, ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എത്ര തുടങ്ങിയ കാര്യങ്ങള്‍ പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്.

ഈ വിവരങ്ങള്‍ ഉപയോഗിച്ച് 2014ല്‍ കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,’ – മാധവൻ പറഞ്ഞു.

വീഡിയോ വൈറലായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ശാസ്ത്രഞ്ജന്‍മാരുടെ നേട്ടങ്ങളെ വിമര്‍ശിക്കുന്നതാണ് മാധവന്റെ പരാമര്‍ശമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ​ഗായകൻ ടിഎം കൃഷ്ണയും മാധവനു നേരെ വിമർശനവുമായി എത്തി.

വെബ്സൈറ്റിൽ ഇത്ര പ്രധാനപ്പെട്ട വിവരം ഐഎസ്ആർഒ പങ്കുവയ്ക്കാത്തതിൽ നിരാശയുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. മറ്റൊരു വാട്സ്ആപ്പ് അങ്കിൾ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാൽ നടനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here