താര സംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടരുന്നു.വിജയ് ബാബു വിഷയത്തിൽ സംഘടനാ നേതൃത്വം കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതിയിലെ രാജിയുമാണ് പ്രധാന ചർച്ചാ വിഷയം. വിജയ് ബാബു യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രസിഡൻ്റ് മോഹൻലാലിൻ്റെ അധ്യക്ഷതയിലാണ് അമ്മയുടെ 28-ാ മത് വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത്. അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന വിജയ് ബാബുവിനെതിരെ വന്ന പീഡന കേസും തുടർന്നുണ്ടായ വിവാദങ്ങളുമാണ് യോഗത്തിലെ പ്രധാന ചർച്ച.വിജയ് ബാബുവിൻ്റെ സാന്നിധ്യത്തിലാണ് വിഷയം ചർച്ചയാകുന്നത്.
അതേസമയം തൻ്റെ ഭാഗം വിജയ് ബാബുവും വിശദീകരിക്കും.പുതുമുഖ നടിയുടെ പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി വേണമെന്ന് അമ്മയിൽ ഒരു വിഭാഗം നേരത്തെ ആവശ്യമുയർത്തിയിരുന്നു. എന്നാൽ താൻ സ്വയം മാറി നിൽക്കുകയാണെന്ന് ചുണ്ടിക്കാട്ടി വിജയ് ബാബു നൽകിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു.
അമ്മയുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് അഭ്യന്തര പരാതി പരിഹാരസമിതി അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജി വെച്ചിരുന്നു. ഇതിന് പുറമെ അംഗങ്ങളായ മാല പാർവതിയും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ഇതോടെ പ്രവർത്ത രഹിതമായ സമിതി പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യുന്നുണ്ട്.
ശ്വേതാ മേനോനും കുക്കു പരമേശ്വരനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.കൂടാതെ കഴിഞ്ഞ വർഷം നടന്ന അമ്മയോഗത്തിലെ ചർച്ചയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും യോഗം ചർച്ച ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഷമ്മി തിലകനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഷമ്മി തിലകനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here