ബഫർ സോൺ ; പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ

ബഫർ സോൺ വിഷയത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് കരട് സമർപ്പിച്ചിരുന്നത്.നിയമനിർമ്മാണം ആവശ്യമാണെങ്കിൽ അതിന് തയ്യാറാകുമെന്നും കോടിയേരി പറഞ്ഞു.

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ഉയർത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. അത്തരം നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും.

ദേശീയതലത്തിൽ വർഗീയതയ്‌ക്കും വിലവർധനവിനെതിരായും സിപിഐ എം ശക്തമായ പ്രചാരണം നടത്തും. ജൂലൈ 15 നകം ഏരിയ തലത്തിൽ വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിലുള്ള പ്രചാരണം 3നകം പൂർത്തീകരിക്കും.

സംസ്ഥാന രാഷ്‌ട്രീയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തും. സെപ്‌തംബറിൽ ആദ്യത്തെ രണ്ടാഴ്‌ച വീടുകളിലും തൊഴിൽശാലകളിലും ജനങ്ങളെ കണ്ട്‌ പാർട്ടി ഫണ്ട്‌ പിരിവ്‌ നടത്തുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്‌ തോൽവി സംബന്ധിച്ച്‌ പാർട്ടി ചർച്ച ചെയ്‌തു. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്‌. എല്ലാ കാലത്തും യുഡിഎഫാണ്‌ ജയിച്ചത്‌. എൽഡിഎഫ്‌ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ എതിർചേരിയിലെ വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞില്ല. യുഡിഎഫിന്‌ യോജിച്ച്‌ പ്രവർത്തിക്കാൻ സാധിച്ചു. അതോടൊപ്പം ബിജെപിയുടെ വോട്ടും ലഭിച്ചു. അത്‌ ബിജെപി സ്ഥാനാർഥിയും സമ്മതിച്ചു.

ട്വന്റി ട്വന്റിയുടെ വോട്ട്‌ പൂർണമായും യുഡിഎഫിന്‌ ലഭിച്ചു.എസ്‌ഡിപിഐ വെൽഫെയർ പാർട്ടി എന്നിവരും സംഘടിതമായി യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തു. ഇതെല്ലാം യുഡിഎഫിന്‌ സഹായമായി. ന്യൂനപക്ഷങ്ങളെത്തന്നെ ഭിന്നിപ്പിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. സംസ്ഥാനത്ത്‌ പുതിയ രാഷ്‌ട്രീയ ധ്രുവീകരണം നടന്നുവരികയാണ്‌. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ്‌ തൃക്കാക്കരയിൽ നടന്നത്‌. ഇതിലെല്ലാം ആർഎസ്‌എസ്‌ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്‌.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന്‌ നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്‌. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത്‌ ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസുകാർ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല എന്നും കോടിയേരി പറഞ്ഞു. ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു

കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചത്‌ എന്തിനെന്ന്‌ നേതാക്കൾ വ്യക്തമാക്കണം. അക്രമത്തിൽ്ജീവനക്കാർക്ക്‌ പരിക്കേറ്റു. വയനാട്‌ ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്‌ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി.

പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ്‌ ചെയ്യേണ്ടത്‌. ഡിസിസി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ്‌ അക്രമം നടത്തി. പൊലീസിന്‌ നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന്‌ അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

കാളിക്കാവിൽ സിപിഐ എമ്മിന്റെ കൊടികളും ബോർഡുകളും തകർത്തു. എസ്‌എഫ്‌ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ്‌ നടക്കുന്നത്‌. 36 എസ്‌എഫ്‌ഐ പ്രവർത്തകരെയാണ്‌ കെഎസ്‌യുക്കാർ കൊലപ്പെടുത്തിയത്‌. വയനാട്ടിലെ സംഭവത്തിൽ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാൻ പാടില്ല. ഇക്കാര്യം പൊലീസ്‌ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഓഫീസുകൾക്ക്‌ നേരെ ആക്രമണമുണ്ടാകാൻ പാടില്ല. മാർച്ചുകൾ നടത്തുമ്പോൾ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികൾ നടത്തണം. അക്രമങ്ങളിൽനിന്ന്‌ പാർട്ടി പ്രവർത്തകർ മാറിനിൽക്കണമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News