Film; ‘വെള്ളം’ മുരളി നിർമ്മാതാവ്; അണിയറയിൽ ഒഴുകാൻ ഒരുങ്ങി ‘നദികളിൽ സുന്ദരി യമുന’

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്‍ത വെള്ളം സിനിമയുടെ പ്രചോദനം മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ മുൻകാല ജീവിതമായിരുന്നു.

ഇപ്പോഴിതാ ഒരു പുതിയ ചിത്രത്തിൻറെ നിർമ്മാതാവായി രംഗത്തെത്തുകയാണ് അദ്ദേഹം. നവാഗതരായ വിജേഷ് പണത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നദികളിൽ സുന്ദരി യമുന എന്നാണ് പേരിട്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ ആണ് ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് യാഥാർഥ്യമാവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുരളി എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്…

മുരളി കുന്നുംപുറത്തിന്‍റെ കുറിപ്പ് ഇങ്ങനെ …

അവിചാരിതമായി എറണാകുളത്തു നിന്നും കോഴിക്കോടേക്കുള്ള യാത്രയ്ക്ക് ഇടയിൽ പറവൂരിലെ ഒരു ഹോട്ടലിൽ വച്ച്
ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു പരിചയപ്പെട്ടു
മുരളിയേട്ടൻ അല്ലേ..? ഈ വെള്ളം സിനിമേടെ.?
അതെ…

ഞാൻ സഹീർ….. കണ്ണൂരിലെ നജീബ് തങ്ങളുടെ അളിയനാ..
ഓഹ് അതെയോ….എന്തെല്ലാ സുഖല്ലേ..??
തങ്ങളും ഞാനും തമ്മിൽ പത്തിരുപതു കൊല്ലത്തെ സൗഹൃദമാണ് അപ്പൊ നജീബും എനിക്ക് വളരെ പെട്ടന്നുതന്നെ പ്രിയപ്പെട്ടവനായി..
അങ്ങനെ തുടങ്ങിയ വാർത്താനങ്ങൾ ഹോട്ടലിലെ നല്ല ചൂടുചായയിലേക്കും നീങ്ങി
പിരിയാന്നേരം സഹീർ വക ഇന്ന് ഈ പോസ്റ്റിന് കാരണമായ ചോദ്യം ഉണ്ടായി.

അല്ല മുരളിയേട്ടാ… ഇങ്ങള് പുതിയ സിനിമ ഒന്നും ചെയ്യുന്നില്ലേ???
ഇല്ല ഡാ… തൽക്കാലം ഒന്നും പ്ലാനില്ല…
അപ്പൊ ശരി മുരളിയേട്ടാ പിന്നെക്കാണാം.. അവൻ തിരിഞ്ഞു അല്പം ഒന്ന് നടന്നു തിരികെ വീണ്ടും
എന്റെ അരികിലെത്തി ഒരു സംശയത്തോടെ പറഞ്ഞു
മുരളിയേട്ടാ… എന്റെ ചങ്ങായി ഇണ്ട് വിജേഷ് പണത്തൂർ എന്നാ പേര് മൂപ്പരേല് ഒരു കഥ ഇണ്ട്
കേൾക്കാൻ നല്ല പാങ്ങുണ്ട്… നിങ്ങളെ നമ്പർ ഞാൻ എന്തായാലും ഓന് ഒന്ന് കൊടുക്കാ
ഓനൊന്നു വിളിക്കട്ടെ…

അവിടുന്ന് ഒരാഴ്ചകഴ്ഞ്ഞു നമ്മുടെ “Water man ” ന്റെ ചെറിയൊരു ആവിശ്യവുമായി ബന്ധപ്പെട്ട് ദുബായ്
അമേരിക്ക യാത്രയുടെ തിരക്കിൽ ആയിരുന്നു അറിയാത്ത നമ്പറിൽനിന്നും ഒരു കാൾ അതേ തിരക്കോടെ തന്നെ ഞാനാ കാൾ എടുത്തു

ഹലോ മുരളിയേട്ടാ…..എന്റെ പേര് വിജേഷ് പണത്തൂർ എന്നാണ്….
ഞാൻ പയ്യന്നൂർ ഉള്ള സഹീർന്റെ സുഹൃത്താണ്.
എനിക്കൊരു കഥ പറയാൻ ഉണ്ടായിരുന്നു… കൊറേ വര്ഷങ്ങളായി മുരളിയേട്ടാ ഞാനും എന്റെ കൂട്ടുകാരൻ ഉണ്ണിയും കൂടി ഒരു സിനിമ ചെയ്യാൻ നടക്കുന്നു… മുരളിയേട്ടൻ ഒന്ന് ആ കഥ കേൾക്കുമോ??
ഞാൻ എന്റെ തിരക്കും യാത്രയുടെ കാര്യവും അവനെ പറഞ്ഞു മനസ്സിലാക്കി അവൻ നിരാശയോടെ മറുപടിയില്ലാതെ മറുതലക്കൽ തണുത്തുറഞ്ഞു നിൽക്കുന്നപോലെ എനിക്ക് തോന്നി അവന്റെ ശാസോച്വസം എനിക്ക് ഇവിടെ എന്റെ ചെവിയിൽ കേൾക്കാമായിരുന്നു
ശരി വിജേഷേ നീ പറ… എന്താ നിന്റെ കഥ ആവേശം ചോരത്തെ സമയം ചോർതാതെ അവൻ “”നദികളിൽ സുന്ദരി യമുന””യുടെ കഥ എന്നോട് പറഞ്ഞു

കഥ നന്നായെന്നോ മോശമായെന്നോ ഞാൻ അവനോടു പറഞ്ഞില്ല പകരം ഞാൻ തിരിച്ചെത്തിയിട്ട് നേരിൽ കാണാമെന്നു മാത്രം പറഞ്ഞു ഫോൺ വച്ചു ….മറ്റ് പല ശ്രമങ്ങളെയും പോലെ ചിലപ്പോൾ അവൻ എന്നോടുള്ള കോളും കണ്ടുകാണും ഈ ചെറുപ്പക്കാരെ എങ്ങനെ സഹായിക്കാം എന്ന് തന്നെ ആയിരുന്നു എന്റെ മനസ്സിൽ.. ആ പാതിരാത്രിയിലുള്ള യാത്രയിലും മനസ്സുനിറയെ “നദികളിൽ സുന്ദരി യമുന”യുടെ കഥ ഒരു സിനിമപോലെ ഓടിക്കൊണ്ടിരുന്നു… പെട്ടന്നു ഒരു സ്പാർക്ക് പോലെ മനസ്സിലേക്ക് ഓടിയത്തിയത് വിലാസേട്ടന്റെ മുഖമാണ്…

‘മുരളി എനിക്കൊരു നല്ല സിനിമ ചെയ്യണം എന്നുന്നുണ്ട്…. നല്ലത് എന്ന് മുരളിക്കു പൂർണ ബോധ്യമുള്ള ഒരു പ്രൊജക്റ്റ് ഉണ്ടേൽ എന്നോടും കൂടി പറയണം ഞാനും കൂടി കൂടാഡോ…. അമേരിക്കയിൽ തിരക്കുകളിൽ ജീവിക്കുന്ന വിലസേട്ടന് നാട്ടിൻപുറങ്ങളും അവിടുത്തെ മനുഷ്യരും വല്ല്യ ഇഷ്ടമാണെന്ന് എനിക്ക് നന്നായി അറിയാം കാരണം വിലാസേട്ടനും ഒരു തളിപ്പറമ്പ് കാരനാണ് അതുകൊണ്ട് യമുനയുടെ കഥ വിലാസേട്ടന് നന്നായി ഇഷ്ടപെടുമെന്നു എന്റെ മനസ്സു പറഞ്ഞു തുടർന്ന് അടുത്ത ദിവസങ്ങളിൽ അമേരിക്കയിൽ വച്ച് വിലാസേട്ടനെ നേരിൽ കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഞാൻ പ്രതീക്ഷിച്ചപോലെ വിലാസേട്ടനും യമുനയെ ഇഷ്ടമായി തനി നാട്ടുമ്പുറത്തുകാരായ രണ്ടു ചെറുപ്പക്കാർ… അവരുടെ സ്വപ്നം… പ്രതീക്ഷ… അതിന് നമ്മളാൽ ചെയ്യാൻ കഴിയുന്ന ഒരു കൈത്താങു….ഇല്ലങ്കിൽ നമ്മളൊക്കെ സിനിമാപ്രേമികൾ ആണെന്ന് പറയുന്നതിൽ ഒരു കാര്യോം ഇല്ലല്ലോ മുരളി..

അതാണ്‌ വിലസേട്ടൻ മൂപ്പർക്ക് അങ്ങനെ പറയാനേകഴിയു എന്ന് എനിക്ക് അറിയാമായിരുന്നു…
അങ്ങനെ അവിടെ വച്ച് യമുനയ്ക്ക് ജീവൻ വച്ച് തുടങ്ങി.. എന്നിട്ടും ഞാൻ ആ ചെറുപ്പക്കാരെ വിളിച്ചില്ല. അതിന് അടുത്ത ദിവസം നാട്ടിലേക്കു പുറപ്പെട്ടു വിജേഷിനെ വിളിച്ചു നാളെ തളിപ്പറമ്പിലുള്ള MRA ഹോട്ടലിലേക്ക് വരൂ നേരിൽ കാണാം… പറഞ്ഞ സമയത്തു അവർ എത്തി.. ഞാനും എന്റെ കൂടെ നിഴൽപോലെ നിൽക്കുന്ന വിജേഷ് വിശ്വവും ഉണ്ടായിരുന്നു.. അവർ വീണ്ടും യമുനയെക്കുറിച്ച് വാതോരാതെ കുറേ സംസാരിച്ചു എന്റെ കൂടെ വന്ന വിജേഷ് വിശ്വം പറഞു മുരളിയേട്ടാ നമുക്കിതു ചെയ്യാം ഇതിലൊരു നന്മയുള്ള നല്ല സിനിമയുണ്ട് അന്ന് അവരെ രണ്ടുപേരെയും ചേർത്ത് നിർത്തി കൈ കൊടുത്തു.. അതെ നമ്മൾ ഈ സിനിമ ചെയ്യുന്നു.. അതെ ഞങ്ങളുടെ നദിപോലെ സുന്ദരിയായ യമുന തുടങ്ങുകയാണ്.

ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ വെള്ളം’ എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, മുഴുക്കുടിയനായിരുന്ന മുരളിയുടെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. 13 വർഷം മുമ്പാണ് മുരളി പൂർണമായും മദ്യപാനം ഉപേക്ഷിക്കുന്നത്.

നാടിനും വീടിനും ഒരു പോലെ ‘ശല്യമായ’ മുഴുക്കുടിയനിൽ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനായി മുരളി മാറുകയായിരുന്നു.

ഇപ്പാേ‍ൾ കേരളത്തിൽ ആരംഭിക്കുന്ന തന്റെ ഏറ്റവും പുതിയ സംരംഭമായ വാട്ടർമാൻ ടൈൽസിന് തുടക്കം കുറിച്ചിരിക്കുകയാണ് മുരളി. മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവർക്ക് തന്റെ സംരംഭമായ വാട്ടർമാൻ ടൈൽസിൽ തൊഴിൽ നൽകാനാണ് തീരുമാനമെന്ന് മുരളി നേരത്തെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News