Shammy Thilakan; ഷമ്മി തിലകൻ ഇപ്പോഴും മെമ്പറാണ്, പുറത്താക്കിയിട്ടില്ലെന്ന് ഇടവേള ബാബുവും സിദ്ദിഖും

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകൾക്ക് മറുപടി പറയനാകില്ല, പുറത്താക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകുമെന്നും വൈസ് പ്രസിഡന്‍റ് സിദ്ദിഖ് അറിയിച്ചു. ഷമ്മി തിലകനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

സോഷ്യൽമീഡിയയിലൂടേയും വാര്‍ത്ത മാധ്യമങ്ങളിലൂടേയും മറ്റും സംഘടനയ്‍ക്കെതിരേയും ചില മെമ്പർമാർക്കെതിരേയും ഷമ്മി തിലകൻ നടത്തിയ പരാമർശങ്ങളിൽ പലര്‍ക്കും പ്രതിഷേധമുണ്ട്. അതിനാൽ അദ്ദേഹത്തിന് എതിരെ ഒരു നടപടിയെുടക്കാൻ എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടന മെമ്പര്‍മാരിൽ ഭൂരിഭാഗവും ആവശ്യമുന്നയിക്കുകയുണ്ടായി.എന്നിരുന്നാലും വിഷയങ്ങളിൽ അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേള്‍ക്കേണ്ട ബാധ്യതയുണ്ട്. അത് കേട്ട ശേഷം മാത്രമായിരിക്കും നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി.

മൂന്നുനാലുമാസമായി അദ്ദേഹത്തെ പുറത്താക്കുന്ന വിഷയത്തിലുള്ള നടപടി ക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഘടന മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. പലപ്പോഴായി അച്ചടക്ക ലംഘനം നടത്തിയെന്നാണ് ഷമ്മി തിലകനെതിരെ സംഘടനയില്‍ ഉയരുകയുണ്ടായ ആരോപണം. 2021 ഡിസംബറില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി മൊബൈലില്‍ ചിത്രീകരിച്ചതാണ് നടപടിയെടുക്കാൻ കാരണമായ ഒരു കാരണം.

അടുത്ത എക്സിക്യുട്ടീവിലാകും തീരുമാനമുണ്ടാകുകയെന്നും ഇവര്‍ അറിയിച്ചു. ഷമ്മി തിലകനെ പുറത്താക്കുന്നതിൽ എതിര്‍പ്പ് അറിയിച്ചത് ചുരുക്കം പേര്‍ മാത്രമെന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മി തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിനെ എതിര്‍ത്തതെന്നാണ് അറിയാനാകുന്നത്. ഒന്നു കൂടി ആലോചിച്ച ശേഷം മാത്രം പുറത്താക്കൽ നടപടി മതിയെന്ന് ജഗദീഷ് ആവശ്യപ്പെടുകയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News