മഹാരാഷ്ട്രയിലെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ് . അതേസമയം, ഏകനാഥ് ഷിൻഡെ, അടക്കമുള്ള വിമത മന്ത്രിമാരെ പുറത്താക്കാനുള്ള നീക്കങ്ങളും ഉദ്ധവ് താക്കറെ പക്ഷത്ത് ശക്തമാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും ക്ലൈമാക്സിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ സുരക്ഷയിൽ ഗവർണർ ആശങ്ക രേഖപ്പെടുത്തി. കേന്ദ്രം എംഎൽഎമാർക്ക് വൈപ്ലസ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗവർണർ മഹാരാഷ്ട്ര ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണർക്കും കത്തയച്ചു. എംഎൽഎമാരുടെ ഓഫീസുകൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
കേന്ദ്ര സേനയെ അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് അയക്കാൻ തയ്യാറാക്കി നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഗവർണർ കത്തയച്ചിട്ടുണ്ട്. കൊവിഡ് മുക്തനായി ഇന്നലെയാണ് ഗവർണർ രാജ്ഭവനിലെത്തിയത്. താനെയിൽ ഏക്നാഥ് ശിൻഡെയുടെ മകന്‍റെ ഓഫീസ് ആക്രമിച്ച ഏഴ് ശിവസേന പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താനെയിലും മുംബൈയിലും നിരോധനാഞ്ജ തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here