നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്ത പ്രമേയം സഭയ്ക്ക് പുറത്ത് അവതരിപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
അതേസമയം, അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടും അവതരിപ്പിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയത് സഭാ ചരിത്രത്തിൽ ആദ്യമാണ്.
വയനാട്, കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മറുപടി നല്‍കേണ്ടത്.
പിന്നാലെ പ്രതികാത്മക അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇതിനായി നിയമസഭാ കവാടത്തില്‍ സമാന്തര സഭാ സമ്മേളനം പ്രതിപക്ഷം സംഘടിപ്പിക്കും. ഇപ്പോള്‍ സഭയക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുകയാണ്.
തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.
രാഹുല്‍ഗാന്ധി എംപിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കാര്യം ഉയര്‍ത്തിയാണ് പ്രതിഷേധം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം, സംഘര്‍ഷത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു ചോദ്യോത്തരവേളയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കരുതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പിന്നീട് സ്പീക്കര്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സീറ്റില്‍ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴല്‍നാടന്‍, എല്‍ദോസ് കുന്നംപള്ളി എംഎല്‍എമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.
കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ യുവ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, എല്‍ദോസ് കുന്നംപള്ളി, റോജി എം ജോണ്‍ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here