പുരോഗമന കേരളത്തിന്റെ ഹൃദയത്തില്‍ ഇടംനേടിയ ധീരവിപ്ലവകാരി: കോടിയേരി ബാലകൃഷ്ണന്‍

പുരോഗമന കേരളത്തിന്റെ ഹൃദയത്തില്‍ ഇടംനേടിയ ധീരവിപ്ലവകാരിയായ മാതൃകാ നേതാവാണ് ടി ശിവദാസമേനോന്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മികച്ച ഭരണാധികാരി, ഉത്തമ കമ്മ്യൂണിസ്റ്റ്, ഉജ്ജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി- ഇപ്രകാരം സ്വജീവിതം കൊണ്ട് മേനോന്‍ ആര്‍ജ്ജിച്ച വിശേഷണങ്ങള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി.

സംസ്ഥാനത്ത് അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വലമായ പങ്കാണ് വഹിച്ചത്. അധ്യാപക നേതാവായിരിക്കുമ്പോഴും പിന്നീട് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായപ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായി. പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മന്ത്രി, എംഎല്‍എ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ അടുപ്പത്തോടെ ഞങ്ങള്‍ തമ്മില്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഏറ്റവും അടുപ്പമുളള സാഹോദര്യബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.

ഒരു മാസം മുമ്പ് അദ്ദേഹത്തെ കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. ഇത്ര പെട്ടെന്ന് വേര്‍പിരിയല്‍ ഉണ്ടാകുമെന്ന് കരുതിയില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും മേനോന്‍ സൃഷ്ടിച്ച വിപ്ലവാവേശത്തിന്റെ അലകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. രണ്ട് തവണ മന്ത്രിയും മൂന്ന് തവണ എംഎല്‍എയുമായ ശിവദാസമേനോനെ യുഡിഎഫ് ഭരണത്തില്‍ തെരുവില്‍ പൊലീസ് തല തല്ലിപ്പൊളിച്ചു. അത്തരം മര്‍ദ്ദനങ്ങള്‍ കൊണ്ട് ആ കമ്മ്യൂണിസ്റ്റ്നേതാവിന്റെ വീറ് കെടുത്താന്‍ വലതുപക്ഷ ഭരണത്തിന് കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഭരണകാലത്തുതന്നെ യൂണിവേഴ്സിറ്റി കോളേജില്‍ പൊലീസ് വിദ്യാര്‍ത്ഥിവേട്ട നടത്തിയപ്പോള്‍ മേനോനും ഞാനും അവിടേക്ക് ഞൊടിയിടയില്‍ എത്തിയിരുന്നു. പൊലീസ് അതിക്രമത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിന് മേനോന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

നായനാര്‍ മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായിരുന്ന അദ്ദേഹം കേരളത്തെ കൂടുതല്‍ ആധുനികവത്ക്കരിക്കുന്നതിനും ജനാധിപത്യവത്ക്കരിക്കുന്നതിനും മഹത്തായ സംഭാവനയാണ് നല്‍കിയത്. ധനം, വൈദ്യുതി, എക്സൈസ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളെ സമര്‍ത്ഥമായി ഉപയോഗിച്ച് ജനക്ഷേമത്തിനും സാമൂഹ്യമാറ്റത്തിനും മികച്ച പദ്ധതികള്‍ നടപ്പാക്കി. വിരുദ്ധ സാഹചര്യങ്ങളോട് പോരാടി ലക്ഷ്യസ്ഥാനത്തെത്തുക എന്നത് പ്രായേണ ദുഷ്‌ക്കരമായ കാര്യമാണ്. വിശേഷിച്ച് തൊട്ടാല്‍ പൊളളുന്ന കാര്യങ്ങളാകുമ്പോള്‍.

പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധമായ നയചാതുരിയും നര്‍മബോധവും ദൃഢമായ കമ്മ്യൂണിസ്റ്റ് ആശയബോധവും കൊണ്ട് സമര്‍ത്ഥമായി മുറിച്ചുകടന്നു. ഇത് എക്കാലത്തെയും നല്ല കമ്മ്യൂണിസ്റ്റ് മാതൃകയാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ശത്രുവര്‍ഗ്ഗത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും മാനവീയതയ്ക്കുവേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുന്നതിനുളള ആശയധാര പടര്‍ത്തുകയും ചെയ്തു. അതിനുവേണ്ടി ഗുരുവായൂരമ്പലത്തിലെ ശ്രീകോവില്‍ രക്ഷിക്കാന്‍ തീപിടിത്തത്തിന് മധ്യേ ജാതി നോക്കാതെ ജനങ്ങള്‍ ഒന്നിച്ചതടക്കമുളള ഉദാഹരണങ്ങള്‍ നിരത്തുമായിരുന്നു.

നിയമസഭയെ പാഠശാലയാക്കി മാറ്റിയ ധനമന്ത്രിയായിരുന്നു അദ്ദേഹം. കെ എം മാണി ഉള്‍പ്പെടെയുളള അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ഓര്‍ക്കപ്പെടുന്ന ചരിത്രരേഖയാണ്. വിഭാഗീയതയില്ലാത്ത പാര്‍ടിയുണ്ടെങ്കിലേ സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവോടെ വിഭാഗീയതയ്ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തെ പുരോഗമനചിന്തയുടെ മുന്നിലെത്തിക്കാന്‍ ബൗദ്ധികമായും സംഘടനാപരമായും പോരാടിയ തളര്‍ച്ചയില്ലാത്ത വിപ്ലവകാരിയായിരുന്നു.

പുതിയ കേരളത്തിന്റെ ചരിത്രത്തില്‍ വേര്‍തിരിക്കാനാവാത്ത, പതിഞ്ഞുനില്‍ക്കുന്ന വിപ്ലവവ്യക്തിത്വമായ മേനോന്‍ പാര്‍ടിക്കുവേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥജീവിതത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചിക്കുകയും ചെയ്യുന്നതായി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here