സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു;കോണ്‍ഗ്രസ് എംപിയ്‌ക്കെതിരെ പരാതി;വിവരാവകാശ രേഖ പുറത്ത്

സഹായം വാഗ്ദാനംചെയ്ത് ബലാത്സംഗം ചെയ്തെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ പ്രമുഖനുമായ തെക്കന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്കെതിരെ വിധവ നല്‍കിയ പരാതി ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ ലോക്സഭാ സെക്രട്ടറിയറ്റ് മുക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. പരാതി കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് കൈമാറിയുമില്ല. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ പരാതിക്കാരി ഇപ്പോള്‍ ഗോവയില്‍ മകളുടെ കൂടെയാണ് താമസം. മര വ്യാപാരിയായ ഭര്‍ത്താവിന്റെ മരണശേഷം ഉപജീവനത്തിനായി ഖത്തറിലെ ഹോട്ടലില്‍ ജോലിചെയ്യവെയാണ് കെപിസിസി ഭാരവാഹികൂടിയായിരുന്ന എംപിയെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. അതേ ഹോട്ടലിലെ സുരേന്ദ്രന്‍ എന്ന ജീവനക്കാരനാണ് എല്ലാ സഹായവും എം പി നല്‍കുമെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് എംപി താമസിക്കുന്ന ഹോട്ടലിലേക്കുകൊണ്ടുപോയി. അവിടെ മുറിയില്‍വച്ച് ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തുടര്‍ച്ചയായി ബലാത്സംഗംചെയ്തു. മാനസികമായും വൈകാരികമായും പീഡിപ്പിച്ചു.

അധികാര സ്വാധീനമുള്ള എം പിയാണെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാലാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പരാതിയിലുണ്ട്. വിധവയുടെ പരാതി കിട്ടിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലോക്സഭാ സെക്രട്ടറിയറ്റില്‍നിന്ന് മറുപടി ലഭിച്ചിട്ടുണ്ട്. പരാതിയിലെടുത്ത നടപടിയെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും മറുപടിയിലുണ്ട്. 2019 ഡിസംബര്‍ പത്തിനാണ് മറുപടി ലഭിച്ചത്. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി എടുത്തിട്ടില്ല. ഇതേ വര്‍ഷം ഒക്ടോബര്‍ 19നാണ് സോണിയാഗാന്ധിക്കും പരാതി നല്‍കിയത്. പരാതി പൂഴ്ത്തിയെന്ന് മാത്രമല്ല, ഇതുവരെ എംപിയോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണംപോലും ചോദിച്ചില്ലെന്നാണ് അറിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here