സ്വത്വങ്ങൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണ് മത്സരമെന്ന് പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥനാർത്ഥി യശ്വന്ത് സിൻഹ. റബ്ബർ സ്റ്റാമ്പ് രാഷ്ട്രപതിയെ അല്ല രാജ്യത്തിന് ആവശ്യം. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യശ്വന്ത് സിൻഹ വ്യക്തമാക്കി.
മോദിയുടെ നയങ്ങളിലും സർക്കാരിന്‍റെ സമീപനങ്ങളിലും പ്രതിഷേധിച്ചാണ് ബിജെപി വിട്ടത്. തെറ്റായ നയങ്ങളോട് നോ പറയാൻ ധൈര്യമുള്ള രാഷ്ട്രപതിയെയാണ് രാജ്യത്തിനാവശ്യം. കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച യശ്വന്ത് സിൻഹ സ്ഥാനാർത്ഥിത്വം പോരാട്ടത്തിന്‍റെ ഭാഗമാണെന്നും വ്യക്തമാക്കി.
എല്ലാ തരത്തിലും യോജിച്ച സ്ഥാനാർത്ഥിയാണ് യശ്വന്ത് സിൻഹയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലെത്തിയായിരുന്നു യശ്വന്ത് സിൻഹയുടെ പ്രചരണത്തിന് തുടക്കം കുറിച്ചത്. ദില്ലിയിൽ നിന്നും ഏറെ ദൂരെയാണെങ്കിലും തിരുവനന്തപുരം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതിനാലാണ് ഇവിടെ നിന്നും പ്രചരണം ആരംഭിക്കാൻ തീരുമാനിച്ചതെന്നും സ്ഥനാർത്ഥി വ്യക്തമാക്കി.
എൽ ഡി എഫ്, യു ഡി എഫ് എം.പി മാരെയും എം എൽ എമാരെയും പ്രത്യേകമായി കണ്ടാണ് അദ്ദേഹം വേട്ടഭ്യർത്ഥിച്ചത്. ഒരു ദിവസത്തെ പ്രചരണം പൂർത്തിയാക്കി നാളെ സിൻഹ ചെന്നൈയ്ക്ക് പോകും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 21ന് ആണ്.
4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരും ആണിത്. ആകെ വോട്ടു മൂല്യം 10,86,431 ആണ്. വോട്ടെടുപ്പ് പാർലമെൻറ് മന്ദിരത്തിലും നിയമസഭകളിലും നടക്കും. വോട്ടെണ്ണൽ ദില്ലിയിലായിരിക്കും. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ദില്ലിയിൽ എത്തിക്കും.
രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി. ജനക്ഷേമമല്ല, എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിൽ തുടരാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. അവരുടെ ആശയങ്ങൾ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരെ പോരാടണം.
റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയും നിശബ്ദനായ പ്രസിഡന്‍റിനെയും അല്ല രാജ്യത്തിന് ആവശ്യം. സ്വത്വങ്ങൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരം . ഭരിക്കുന്നവരോട് നോ പറയാൻ ധൈര്യമുള്ള പ്രസിഡൻറിനെയാണ് വേണ്ടത്.
ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. യുഡിഎഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എൽഡിഎഫ് എംപിമാരും എംഎൽഎമാരുമായും യശ്വന്ത് സിന്‍ഹ സംസാരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here