പ്രവാസി യുവാവിന്റെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുമായി മർദ്ദനത്തിനിരയായ അൻസാരി കൈരളി ന്യൂസിനോട്

കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണമായ സാമ്പത്തിക ഇടപാടിന് പിന്നിൽ ഉപ്പള സ്വദേശിയായ റിയാസെന്ന് മർദ്ദനത്തിനിരയായ അൻസാരി കൈരളി ന്യൂസിനോട്.. ബാഗ് കൈമാറിയത് മാത്രമാണെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും സിദിഖിന്റെ സഹോദരൻ അൻവർ പറഞ്ഞു.

ഉപ്പള സ്വദേശിയായ റിയാസ് സിദ്ദിഖിന്റെ സഹോദരൻ അൻവറിന് കൈമാറിയ ബാഗുമായി അൻസാരി കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് വിമാനത്താവളം വഴി ദുബൈയിലേക്ക് പോയത്. ബാഗ് സിദിഖ്‌ വഴി റിയാസ് പറഞ്ഞേൽപിച്ച റസീന് വിമാനത്താവളത്തിൽ നിന്ന് കൈമാറി.

ഇതിന് ശേഷമാണ് ദുബൈയിലായിരുന്ന തന്നെ നൂർഷ എന്നയാൾ കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് വിളിച്ചു. ബുധനാഴ്ച നാട്ടിലെത്തി പൈവളിഗയിലെത്തി. ഇവിടെ നിന്ന് അൻവറിനെയും തന്നെയും പൈവളിഗെ നൂച്ചിയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പണം ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദനത്തിനിരയാക്കിയെന്ന് അൻസാരി പറഞ്ഞു.

റിയാസ് നൽകിയ ബാഗ് വാങ്ങി അൻസാരിക്ക് കൈമാറിയത് മാത്രമാണെന്നും മറ്റു കാര്യങ്ങളൊന്നുമറിയില്ലെന്നും സിദ്ദിഖിന്റെ സഹോദരൻ അൻവർ പറഞ്ഞു.

സിദിഖിനെ മർദ്ദനമേറ്റ് അവശനായ നിലയിൽ നൂച്ചിയിൽ കണ്ടപ്പോഴാണ് ഇരുവരും സിദ്ദിഖ് നാട്ടിലെത്തിയ വിവരമറിഞ്ഞത്. മഞ്ചേശ്വരത്തെ നാല് പേരുടെ പണമാണ് ബാഗിലുണ്ടായിരുന്നത്. ദുബൈയിലേക്കുള്ള കൈമാറ്റത്തിനിടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പൈവളിഗെ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here