ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു നടത്തിയ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ട ധീരജിൻ്റെ പിതാവ് പുതിയ കേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുകയെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വർഗീസ് അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണമെന്നായിരുന്നു സി.പി മാത്യുവിൻ്റെ വിവാദ പരാമർശം. ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി മാത്യുവിൻ്റെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധിച്ചാൽ ധീരജിന്റെ ഗതി ഉണ്ടാകും എന്ന ഇടുക്കി ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. ഡിസിസി പ്രസിഡൻ്റിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇതിനായി നിയമപരമായി നീങ്ങുമെന്നും ജില്ലാ സെക്രട്ടറി സി.വി വർഗീസ് അറിയിച്ചു. സി.പി മാത്യുവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ തളിപ്പറമ്പ് സ്റ്റേഷനിൽ പുതിയ കേസ് ഫയൽ ചെയ്യും.
സാഡിസ്റ്റ് മനോഭാവമുള്ളയാളായ സി.പി മാത്യുവിന് മറുപടി പറയാൻ സി.പി.ഐ.എം ഉദ്ദേശിക്കുന്നില്ല. ധീരജിനെ കൊന്നു കളഞ്ഞ ശേഷവും പുതിയ കഥകൾ സൃഷ്ടിക്കുകയാണ് ഡി.സി.സി പ്രസിഡൻ്റ്. നിരന്തരം പ്രകോപനപരമായ പ്രസ്ഥാവനകൾ നടത്തി ജില്ലയിൽ വലിയ സംഘർഷത്തിനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കെ.പി.സി.സി പ്രസിഡൻ്റും ഇടുക്കി എം.പിയും അടക്കമുള്ളവരും സമാന ഇടപെടൽ നടത്തുകയാണെന്നും സി.വി വർഗീസ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
DCC: ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണം; വീണ്ടും കൊലവിളി പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡൻ്റ്
വീണ്ടും കൊലവിളി പ്രസംഗവുമായി ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചവർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണം. കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണ് കൊല്ലപ്പെട്ട ധീരജെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും സി.പി. മാത്യു പറഞ്ഞു.
ധീരജിനെ അധിക്ഷേപിച്ച് മുൻപ് പലവട്ടം സി.പി മാത്യു രംഗത്ത് വന്നിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കടന്ന് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണമെന്നാണ് സി.പി മാത്യുവിൻ്റെ, പരസ്യ ഭീഷണി. തീ കൊണ്ടാണ് സിപിഐ എം തല ചെറിയുന്നത്.
ഇത് കോൺഗ്രസാണെന്ന് മറക്കേണ്ടെന്നും സി പി മാത്യു മുരിക്കാശേരിയിൽ നടന്ന പ്രതിഷേധ ധർണയിൽ പറഞ്ഞു. കൊല്ലപ്പെട്ട ധീരജ് കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണെന്ന് താൻ മുൻപ് പറഞ്ഞിരുന്നു. അത് മന്ത്രി എം.വി ഗോവിന്ദനും സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്നാണ് ഡി.സി.സി പ്രസിഡൻ്റിൻ്റെ വാദം.
രാഹുൽ ഗാന്ധിയുടെ ഓഫീസ് സി.പി.എമ്മുകാർക്ക് ചന്ത നിരങ്ങാനുള്ള സ്ഥലമല്ലെന്നും അധിക്ഷേപം. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിനെ അധിക്ഷേപിച്ച് ആദ്യമായല്ല സി.പി മാത്യുവിൻ്റെ പ്രസംഗം. ധീരജ് കൊലക്കേസിലെ പ്രതികളുമായി ഇത്തരം പരസ്യ വെല്ലുവിളികൾ പലവട്ടം നടത്തി.
കോൺഗ്രസിൽ നിന്നും രാജി വെച്ച് സി.പി.ഐ.എമ്മിൽ ചേർന്ന വനിതാ പഞ്ചായത്ത് മെമ്പർക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ നിയമ നടപടി നേരിടുകയാണ് നിലവിൽ സി.പി മാത്യു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here