John Brittas M P: ആള്‍ട്ട് ന്യൂസ് കാലത്തെ ‘കൂപമണ്ഡൂകങ്ങള്‍’ – ജോണ്‍ ബ്രിട്ടാസ് എംപി എഴുതുന്നു

വില്ലനും നായകനും ഇഴകോര്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ ലോകസാഹിത്യത്തിന് ഷേക്സ്പിയര്‍ സമ്മാനിച്ചിട്ടുണ്ട്. അതുപോലെ വേട്ടക്കാരന്‍ ഇരയുടെ ഭാവതലത്തിലേക്കു മാറുന്ന ഒട്ടേറെ മുഹൂര്‍ത്തവും ക്ലാസിക്കുകളിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഹോളിവുഡ് മുതല്‍ നമ്മുടെ സിനിമകളില്‍വരെ അത്തരത്തിലുള്ള മികച്ച വേഷപ്പകര്‍ച്ചകള്‍ കാണാം. കേരള നിയമസഭയില്‍ മാധ്യമവിലക്ക് എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഒരു വേഷപ്പകര്‍ച്ചയുടെ ലാഞ്ഛനകള്‍ കാണാം. ഇല്ലാത്ത വിലക്കും വിലങ്ങും ഏറ്റുവാങ്ങി ഇരയായി മാറാനുള്ള നമ്മുടെ മാധ്യമങ്ങളുടെ ത്വരയ്ക്ക് ഷേക്സ്പിയര്‍ കഥാപാത്രങ്ങളുടെ സ്പര്‍ശമുണ്ട്. നിയമസഭയില്‍ എന്തു നടന്നുവെന്നത് സ്പീക്കര്‍ പലതവണ വിശദീകരിച്ചിട്ടും വ്യാജമായ ഒരു ഇരവാദത്തിലാണ് മാധ്യമങ്ങള്‍ അഭിരമിക്കുന്നത്.

ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പദമാണ് കൂപമണ്ഡൂകം(കിണറ്റിലെ തവള) എന്നത്. വേട്ടക്കാരുടെ ഇരവാദത്തിന് ഈയൊരു സംജ്ഞയുമായി നല്ല സാദൃശ്യമുണ്ട്. കേരളത്തില്‍നിന്നു കണ്ണുപറിച്ച് അല്‍പ്പം മേല്‍പ്പോട്ടു നോക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. നാലുവര്‍ഷം മുമ്പുചെയ്ത ഒരു ട്വീറ്റിനു മേലാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത്. പല കോണില്‍നിന്നും പടച്ചുവിടുന്ന വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്ന മഹത്തായ ഒരു സംരംഭമാണ് ആള്‍ട്ട് ന്യൂസ്. ബിജെപിക്ക് വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും സൃഷ്ടിക്കാനും പ്രചരിപ്പിക്കാനുമുള്ള വലിയൊരു ഫാക്ടറി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കാന്‍ ലക്ഷ്യംവച്ചു കൊണ്ടുള്ള ദൃശ്യ-വിവര ശകലങ്ങളാണ് ഇതില്‍ നല്ലൊരു പങ്കും. ഇത്തരം ഉള്ളടക്കങ്ങളുടെ നിജസ്ഥിതി എന്താണെന്ന് പുറത്തുകൊണ്ടുവരാന്‍ പ്രതീക് സിന്‍ഹയ്‌ക്കൊപ്പം സുബൈര്‍ സ്ഥാപിച്ച സംരംഭമാണ് ആള്‍ട്ട് ന്യൂസ്. ആഭ്യന്തരമന്ത്രാലയത്തെപ്പോലും വ്യാജദൃശ്യങ്ങള്‍ക്ക് ആള്‍ട്ട് ന്യൂസ് പിടികൂടിയിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദപരമായ പ്രവാചകനിന്ദയും സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് സുബൈറാണ്.

ഇവിടെയാണ് സുബൈര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനംപിടിക്കുന്നത്. ഒരു പരാതി പോലുമില്ലാതെ തങ്ങളെ ടാഗ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് ഡല്‍ഹി പൊലീസ് സുബൈറിനെ പിടികൂടിയത്. പരാതിക്ക് ആധാരമായ കാര്യമാണ് ഏറെ രസം. ആട്ടിന്‍കുട്ടിയെ കൊല്ലാന്‍ ചെന്നായ നിരത്തിയ ന്യായത്തെ കവച്ചുവയ്ക്കും. 1983ല്‍ ഇറങ്ങിയ ഋഷികേശ് മുഖര്‍ജിയുടെ ‘കിസി സെ നാ കഹനാ’ (ആരോടും പറയരുത്) എന്ന സിനിമയിലെ ദൃശ്യം 2018ല്‍ ട്വീറ്റ് ചെയ്തു എന്നതാണ് സുബൈറിനെതിരെയുള്ള പരാതി. ‘ഹനുമാന്‍ ഹോട്ടല്‍’ എന്ന ബോര്‍ഡ് വച്ച ഒരു ദൃശ്യമായിരുന്നു അത്. മതസപ്ര്‍ധ സൃഷ്ടിക്കുന്നു എന്നതാണ് ചുമത്തപ്പെട്ട കുറ്റം. ഋഷികേശ് മുഖര്‍ജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് അഴിയെണ്ണേണ്ടി വരുമായിരുന്നു. കേരളത്തിനു വെളിയില്‍ മാധ്യമസ്വാതന്ത്ര്യം എന്താണെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സുബൈറിന്റെ അറസ്റ്റ്. നീതിക്കുവേണ്ടി പോരാടിയ മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തീസ്ത സെതല്‍വാദിനെയും മുന്‍ ഗുജറാത്ത് പൊലീസ് ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്ത് ജയിലിലടച്ചത് ഏതാനും ദിവസംമുമ്പാണ്.

കേന്ദ്ര സര്‍ക്കാരിനെതിരേ പ്രസക്തമായ ഒരു വാര്‍ത്തപോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറിയെന്ന് സൂചിപ്പിച്ചവരില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അസ്തമിച്ചെന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ തുറന്നടിച്ചത്. അധികാരകേന്ദ്രങ്ങള്‍ക്കെതിരേ ആയിരിക്കുമല്ലോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം. സംഘപരിവാര്‍ ആശയങ്ങളുടെ പതാകവാഹകരായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. അയോധ്യയെ മുന്‍നിര്‍ത്തിയുള്ള ആര്‍എസ്എസിന്റെ പ്രക്ഷോഭപരമ്പരകള്‍ക്ക് ഊര്‍ജംപകര്‍ന്നത് മാധ്യമങ്ങളാണെന്ന് മൂന്നു പതിറ്റാണ്ടുമുമ്പുതന്നെ പ്രസ് കൗണ്‍സില്‍ വിധയെഴുതിയിരുന്നു. അന്നത്തെ സ്ഥിതി ഇതായിരുന്നെങ്കില്‍ ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനം എവിടെ എത്തിയെന്ന് സാമാന്യബോധംകൊണ്ട് തിരിച്ചറിയാന്‍ കഴിയും.

ഇനി കേരളത്തിലേക്ക് മടങ്ങിവരാം. നമ്മുടെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അളവിന് പ്രത്യേകിച്ച് അതിര്‍ത്തികളൊന്നുമില്ല. ആര്‍ക്കെതിരെയും എന്തും എപ്പോഴും വിളിച്ചുപറയാം. ഇഷ്ടമല്ലാത്തവരെ പരിഹസിക്കാം. വിചാരണയും വിധിപ്രസ്താവവുമൊക്കെ ന്യൂസ്‌റൂമുകളില്‍ത്തന്നെ. മുഖ്യമന്ത്രി 37 ദിവസം കഴിഞ്ഞിട്ടാണ് സമ്പൂര്‍ണ വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് ചില ചാനലുകള്‍ ബ്രേക്കിങ് ന്യൂസ് ഇട്ടത്. പൊതുപരിപാടിയായും വാര്‍ത്താകുറിപ്പായും അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നതില്‍ ഒരു കുറവും വരുത്തിയിരുന്നില്ല.

എന്താണ് നമ്മുടെ രാജ്യം അംഗീകരിച്ചിരിക്കുന്ന ജനാധിപത്യവ്യവസ്ഥ. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിയമനിര്‍മാണസഭയോടു വിധേയപ്പെട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ഇന്ത്യയില്‍ത്തന്നെ മുന്നില്‍നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിയമസഭ നടക്കുമ്പോള്‍ കണ്ണൂരും കോഴിക്കോടുമൊക്കെ ഉദ്ഘാടനപരിപാടികള്‍വച്ച് ഓടിനടന്നിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരും നമുക്കുണ്ടായിരുന്നു. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വാര്‍ത്താസമ്മേളനം നടത്തിയ ഒരു മുഖ്യമന്ത്രിയും പിണറായി വിജയനാണ്. മാധ്യമസ്വാതന്ത്ര്യം എന്നൊരു വിശേഷാധികാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല. പൗരന് ഭരണഘടനയുടെ 19—ാം വകുപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ പരിരക്ഷ മാത്രമാണ് മാധ്യമങ്ങള്‍ക്കുള്ളത്. എന്നുവച്ചാല്‍, സാധാരണ പൗരനേക്കാള്‍ പ്രത്യേകിച്ച് ഒരധികാരവും മാധ്യമങ്ങള്‍ക്കില്ല എന്നര്‍ഥം.

മാധ്യമസ്വാതന്ത്ര്യം ഉറപ്പിക്കാന്‍വേണ്ടിയാണ് അമേരിക്കന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത്. ഇന്ത്യയിലാകട്ടെ ആദ്യത്തെ ഭരണഘടനാ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്നത് ചരിത്രത്തിന്റെ വിധിവൈപരീത്യങ്ങളിലൊന്നാണ്. ജനാധിപത്യവാദിയായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കാര്‍മികത്വത്തില്‍ നടന്ന ഈ ഭേദഗതി പ്രധാനമായി ലക്ഷ്യംവച്ചത് ഇടതുപക്ഷ പ്രസിദ്ധീകരണമായ രമേഷ് ഥാപ്പറിന്റെ ക്രോസ്‌റോഡ്‌സിനെ ആയിരുന്നു. പ്രസിദ്ധ ചരിത്രകാരി റൊമീലാ ഥാപ്പറിന്റെ സഹോദരനാണ് രമേഷ് ഥാപ്പര്‍. ദക്ഷിണേന്ത്യയിലെ ഇടതുപക്ഷവേട്ടയെക്കുറിച്ചാണ് അന്ന് ക്രോസ്‌റോഡ്‌സ് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നത്.

കാമറ ഒന്നുകൂടി ഡല്‍ഹിയിലേക്ക് തിരിക്കാം. എട്ടുവര്‍ഷമായിട്ട് ഒരു വാര്‍ത്താസമ്മേളനവും നടത്താത്ത ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്. വിദേശപര്യടനത്തിന് വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോകുകയെന്ന കീഴ്വഴക്കംതന്നെ അദ്ദേഹം അവസാനിപ്പിച്ചു. പ്രധാനമന്ത്രിമാര്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ദേശീയ വാര്‍ത്താസമ്മേളനം നടത്തണമെന്ന കീഴ്വഴക്കം നെഹ്‌റുവിന്റെ കാലംമുതല്‍ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയില്‍ എത്തിയപ്പോള്‍ അതിന്റെ ഇടവേള മൂന്നുനാല് വര്‍ഷമായി. നരേന്ദ്ര മോദി ആ കീഴ്വഴക്കത്തെ പടിയടച്ച് പിണ്ഡംവച്ചു. തെരഞ്ഞെടുപ്പുസമയത്ത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പത്രാധിപരെ വിളിച്ച് അഭിമുഖം നല്‍കും. ചോദ്യങ്ങളൊക്കെ നേരത്തെ തീരുമാനിക്കപ്പെട്ടതാണെന്ന് അഭിമുഖം കണ്ടാലറിയാം. പാര്‍ലമെന്റിനോട് ആദരം കാട്ടണമെങ്കില്‍ സമ്മേളന സമയത്ത് സഭയില്‍ ഇരിക്കണം, അംഗങ്ങളെ കേള്‍ക്കണം എന്നുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. മറ്റാരുമല്ല ജവാഹര്‍ലാല്‍ നെഹ്‌റു. ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി എത്ര മണിക്കൂര്‍ രാജ്യസഭയിലും ലോക്സഭയിലും ചെലവഴിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നത് ഉചിതമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മൂന്നോനാലോ മണിക്കൂര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായാല്‍ അത് വലിയ സംഭവമാണ്.

ആഴ്ചയിലൊരിക്കല്‍ പ്രധാനമന്ത്രിയുടെ വകുപ്പ് ചോദ്യോത്തരവേളയില്‍ വരുന്നതുകൊണ്ടു മാത്രമാണ് അദ്ദേഹത്തെ മിന്നലാട്ടം പോലെയെങ്കിലും കാണാന്‍ അംഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. പണ്ടൊക്കെ പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ പ്രധാനമന്ത്രി ഇരു സഭയെയും വിശ്വാസത്തിലെടുക്കുമായിരുന്നു. ഇന്ന് അടിയന്തരപ്രമേയംപോലും പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാറില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രി പഴഞ്ചന്‍ ആരോപണങ്ങള്‍ക്കുമേലുള്ള അടിയന്തരപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ വ്യാപൃതനായി അതിനോട് ദീര്‍ഘമായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടു. മോദിയെയും കേരള മുഖ്യമന്ത്രിയെയും അനുചിതമായി താരതമ്യപ്പെടുത്തുന്നവര്‍ ഇതൊന്നും കണ്ടതായി നടിക്കില്ല.

പാര്‍ലമെന്റിലെ മാധ്യമസ്വാതന്ത്ര്യം എത്രയുണ്ടെന്ന് പരിശോധിക്കുന്നതും ഉചിതമാണ്. കോവിഡിന്റെ പേരുപറഞ്ഞ് വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രസ്ഗ്യാലറിയില്‍ പ്രവേശനം. കേരളത്തിലെ ഏറ്റവും വലിയ പത്രങ്ങളുടെ പ്രതിനിധികള്‍ക്കുപോലും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഗ്യാലറിയില്‍ ഇരിക്കാന്‍ അനുമതിയുള്ളത്. തുടക്കത്തില്‍ ഇത് ആഴ്ചയില്‍ ഒരു ദിവസമായിരുന്നു. സ്‌കൂളും സിനിമാ ഹാളും മാര്‍ക്കറ്റുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരുമ്പുമറ തീര്‍ത്തത്. ഇതേക്കുറിച്ചൊക്കെ ‘വിലക്കും വിലങ്ങും’ എന്നൊക്കെ പറഞ്ഞ് ഏതെങ്കിലും വാര്‍ത്ത നമ്മുടെ മാധ്യമങ്ങളില്‍ കണ്ടതായി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? മന്ത്രിമാരും എംപിമാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്നയിടമാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. പണ്ടൊക്കെ പ്രധാനമന്ത്രിമാര്‍പോലും അവിടെ വന്നിരിക്കുമായിരുന്നു. കോവിഡിന്റെ പേരില്‍ സെന്‍ട്രല്‍ ഹാളിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പൂര്‍ണമായും അവസാനിപ്പിച്ചു. മോദിയുടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സെന്‍ട്രല്‍ ഹാള്‍ എന്ന ഒരു ഏര്‍പ്പാടുതന്നെ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

കേരളത്തില്‍ സ്ഥിരമായി വന്ന് നമ്മളെ ഉദ്‌ബോധിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര പാര്‍ലമെന്ററി സഹമന്ത്രികൂടിയായ വി മുരളീധരന്‍. പാര്‍ലമെന്റിലെ വിലക്കിനെക്കുറിച്ച് അദ്ദേഹത്തോട് എപ്പോഴെങ്കിലും ചോദ്യം ഉയര്‍ത്തിയിട്ടുണ്ടോ? മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ പ്രതിനിധികളെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് അദ്ദേഹം ഇറക്കിവിട്ട കാര്യം നമ്മള്‍ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? പക്ഷേ, നിയമസഭയില്‍ കയറുമ്പോള്‍ പാസ് ചോദിച്ചാല്‍ അതു വലിയ പ്രശ്‌നമാണ്; വിലക്കും വിലങ്ങുമാണ്.

കേരളത്തില്‍ നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം അതുപോലെതന്നെയോ അതിനേക്കാള്‍ മഹത്തരമായോ തുടരേണ്ടതു തന്നെയാണ്. എന്നാല്‍, ആരുടെ മാധ്യമ സ്വാതന്ത്ര്യമെന്ന പ്രസക്തമായ ചോദ്യം വിട്ടുകളയാന്‍ പാടില്ല. തങ്ങള്‍ പ്രയോഗിക്കുന്ന സ്വാതന്ത്ര്യം എന്തിനുവേണ്ടിയാണെന്നുകൂടി മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണം. ഒരു സ്വാതന്ത്ര്യവും ശൂന്യതയില്‍ സൃഷ്ടിക്കപ്പെടുന്നതല്ല. സുപ്രീംകോടതി വിധിന്യായങ്ങള്‍പോലും വിമര്‍ശിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാധ്യമവാര്‍ത്തകള്‍ തീര്‍ച്ചയായും ഓഡിറ്റിങ്ങിന് വിധേയമാകും. വിമര്‍ശങ്ങളൊക്കെ വിലക്കും നിയന്ത്രണങ്ങളുമായി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം എഴുന്നുനില്‍ക്കുന്നത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് ജനാധിപത്യമാണ്. അല്ലാതെ മാധ്യമാധിപത്യമല്ല. ഭരണാധികാരി വിധേയമാകേണ്ടത് ജനങ്ങളോടാണ്, അവരുടെ പ്രതിനിധികള്‍ അടങ്ങുന്ന നിയമനിര്‍മാണസഭയോടാണ്.

(ജോണ്‍ ബ്രിട്ടാസ് എം പി ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ലേഖനം)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News