മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് വന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ സുരാജ് വെഞ്ഞാറമൂടിന് ഇന്ന് പിറന്നാള്‍. സുരാജിന് പിറന്നാൾ ആശംസയുമായി ചലച്ചിത്ര ലോകത്തെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.
പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആഭാസം,കുട്ടന്‍പുള്ളയുടെ ശിവരാത്രി,തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പേരന്‍പ്,തീവണ്ടി,മധുര രാജ,വികൃതി , ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സ്റ്റേജ് ഷോകളിലൂടെയൂം ടിവി പരിപാടികളിലൂടെയുമാണ് സുരാജ് തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് സേതുരാമയ്യർ സിബിഐ, രസികൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ. മായാവി എന്ന ചിത്രത്തിലെ ഗിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു.
മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 2013ൽ ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം സുരാജ് സ്വന്തമാക്കി. പിന്നീട് സുരാജ് എന്ന അഭിനയ പ്രതിഭയുടെ മികച്ച പ്രകടനങ്ങളാണ് മലയാള സിനിമ കണ്ടത്.
ആക്ഷൻ ഹീറോ ബിജു, കരിങ്കുന്നം 6എസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫൈനൽസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾക്ക് മികച്ച സ്വീകാര്യതാണ് ലഭിച്ചത്. വികൃതിയിലെയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെയും അഭിനയ മികവ് അദ്ദേഹത്തിന് 2019ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടി കൊടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here