രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ പ്രതിപക്ഷനേതാവായിരുന്ന ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.
വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്. സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.
ബാലാസാഹേബിന്റെ ഹിന്ദുത്വയ്ക്കും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിനും വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനമെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല തനിക്കാണെന്നും അധികാരത്തിന് വേണ്ടിയല്ല, ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഫഡ്നാവിസ് പറഞ്ഞു. സവര്‍ക്കറിനും ഹിന്ദുത്വയ്ക്കും എതിരായി നിന്നവരോടൊപ്പം ശിവസേന കൂട്ടുകെട്ട് ഉണ്ടാക്കി. ജനവിധി ശിവസേന അപമാനിച്ചു. ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുകയും അതേസമയം, ദാവൂദിനെ സഹായിച്ചതിന് ജയിലില്‍ പോയ ആളെ മന്ത്രസഭയില്‍ നിലനിര്‍ത്തിയെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here