അഭിമന്യു ഇല്ലാത്ത മഹാരാജാസിന്റെ മണ്ണിൽ ഇന്നും ആ ധീരമായ ഓർമ്മകളുമായി അർജുൻ ഉണ്ട് . അഭിമന്യുവിനോടൊപ്പം മതഭ്രാന്തന്മാരുടെ കുത്തേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അർജുൻ ഇന്ന് മഹാരാജാസിലെ ഫിലോസഫി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
അഭിമന്യുവിനൊപ്പം ഒരു കൊടിക്കീഴിൽ തോൾ ചേർന്ന് പിടിച്ച നാളുകൾ. സമര മരം. നാടൻ പാട്ടുകൾ . മഹാരാജാസിന്റെ ഇടനാഴികളിൽ ഇന്നുമുണ്ട് ആ ശൂന്യത . തലനാരിഴയ്ക്കാണ് അർജുൻ അന്ന് രക്ഷപ്പെട്ടത് .
എസ്ഡിപിഐ പ്രവർത്തകരുടെ കഠാരമുന അർജുന്റെ കരളും കീറി മുറിച്ചിരുന്നു. മഹാരാജകീയ കലാലയത്തിൽ നിന്നും ഈ വർഷം അർജുൻ പടിയിറങ്ങും പ്രിയ സഖാവിന്റെ നീറുന്ന ഓർമ്മകൾ ഹൃദയത്തിലേറ്റി.
Abhimanyu: ആ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട്; ഇപ്പോഴും അണയാത്ത കനലായ് അഭിമന്യു ജ്വലിക്കുമ്പോള്‍
മഹാരാജാസിന്റെ മണ്ണിൽ മതഭ്രാന്തന്മാരാൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് നാലാണ്ട്. 2018 ജൂലൈ 2 ന് അർദ്ധരാത്രിയായിരുന്നു മഹാരാജാസിന്റെ ചുവരിൽ വർഗീയത തുലയട്ടെ എന്ന് കുറിച്ച എസ്എഫ്ഐ വിദ്യാർത്ഥി അഭിമന്യു കൊലക്കത്തിക്ക് ഇരയായത്.
ക്യാമ്പസ് ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും മതഭ്രാന്തന്മാർ അഭിമന്യുവിൻറെ ചങ്കിലേക്ക് കഠാരയിറക്കുകയായിരുന്നു. നാലുവർഷം പിന്നിടുമ്പോൾ മഹാരാജാസിന്റെ ചുവരിൽ ആ മുദ്രാവാക്യം ഇന്നും ജ്വലിക്കുന്നുണ്ട്.
മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ––പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് കൊലപ്പെടുത്തിയത്. കോളേജിൽ നവാഗതരെ വരവേൽക്കാൻ പോസ്‌റ്ററും കൊടിതോരണങ്ങളും തയ്യാറാക്കുന്നതിന്റെ ഭാഗമായി ചുവരിൽ “വർഗീയത തുലയട്ടെ’ എന്ന് അഭിമന്യു എഴുതിയതിൽ പ്രകോപിതരായ ക്യാമ്പസ് ഫ്രണ്ട്, എസ്‌ഡിപിഐക്കാർ പുലർച്ചെ ക്യാമ്പസിലെത്തി എസ്‌എഫ്‌ഐ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കി.
ഇതിനിടെ അഭിമന്യുവിനെ ഒരാൾ പുറകിൽനിന്ന് പിടിച്ചുനിർത്തുകയും മറ്റൊരാൾ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അഭിമന്യു അവസാനമായി ചുവരിൽ കുറിച്ച “വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം മഹാരാജാസിന്റെ ഹൃദയത്തിൽ ഇന്നും ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്.
ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തില്‍ ഇടുക്കി വട്ടവടയില്‍ നിന്ന് എറണാകുളം മഹാരാജസ് കോളജിലെത്തിയ 19 വയസുകാരന്‍ വര്‍ഗീയത തുലയട്ടെ എന്നെഴുതി വച്ച ചുവരിന് മുന്നിലാണ് കുത്തേറ്റു മരിച്ചത്. കൈപിടിച്ച് കൂടെ നിന്നവന്‍ കണ്‍മുന്നില്‍ ഇല്ലാതായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
അഭിമന്യു കുത്തേറ്റ് തത്സമയം തന്നെ മരിക്കുകയായിരുന്നു. ഒപ്പം അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു. കേസില്‍ ആകെ 27 പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതല്‍ 16 വരെയുള്ള പ്രതികളാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. മഹാരാജാസ് കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി.
കോളജിലെ ചുവരെഴുത്തിനെചൊല്ലി എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വർഗീയതയ്ക്കും മതതീവ്രവാദത്തിനും എതിരെ അഭിമന്യു കുറിച്ച “വർഗീയത തുലയട്ടെ’ വീണ്ടും ഏറ്റുചൊല്ലി അഭിമന്യുവിന്റെ പ്രസ്ഥാനം. രക്തസാക്ഷി സ്‌മരണയിൽ വെള്ളിയാഴ്ച എറണാകുളം നഗരത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലി നടന്നു. അഭിമന്യുവിന്റെ ഓർമകൾ നെഞ്ചേറ്റി വിദ്യാർഥികൾ കൊടികളും അഭിമന്യു കുറിച്ച മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളും കൈയിലേന്തി റാലിയിൽ അണിനിരന്നു. രക്തസാക്ഷികളായ 35 എസ്‌എഫ്‌ഐ പ്രവർത്തകരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ റാലിക്ക് അകമ്പടിയേകി.
ബാൻഡുമേളവും വൈറ്റ് വളന്റിയർമാരും റാലിയെ നയിച്ചു. മറൈൻഡ്രൈവ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച റാലി രാജേന്ദ്രമൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അർജുൻ അധ്യക്ഷനായി.
സദസ്സിന് ആവേശമായി അഭിമന്യുവിന്റെ അമ്മ ഭൂപതിയും സഹോദരൻ പരിജിത് മനോഹരനും വേദിയിലെത്തി. എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ വി അനുരാഗ്, ഹസ്സൻ മുബാറക്, ജി ടി അഞ്ജുകൃഷ്ണ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടോണി കുര്യക്കോസ്, അമൽ എബ്രഹാം, ജില്ലാ പ്രസിഡന്റ് അർജുൻ ബാബു, ഏരിയ സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവർ സംസാരിച്ചു. അനുസ്മരണ ദിനമായ ശനിയാഴ്ച മുഴുവൻ ഏരിയ–-യൂണിറ്റ്–-ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തും. മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here