തോക്ക് ഇടപാടിനെച്ചൊല്ലി യുവാവിനെ കൊന്നു; പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍

തോക്ക് ഇടപാടിന്റെ പേരില്‍ അട്ടപ്പാടിയില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി വനത്തില്‍ തെരച്ചില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ കൊന്ന കേസില്‍ അറസ്റ്റിലായ വിപിന്‍ പ്രസാദ് അടക്കം ആറ് പേരെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ബാക്കി നാല് പ്രതികള്‍ക്കായാണ് പുതൂര്‍ പഞ്ചായത്തിലെ ഭൂതയാര്‍ വനമേഖലയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തിയത്. ദോണിഗുണ്ട് സ്വദേശികളായ അഖില്‍(23), രാഹുല്‍(അമ്പലം- 24), കണ്ടിയൂര്‍ സ്വദേശി ജോമോന്‍(22), പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ഷെഡ് നില്‍ക്കുന്ന സ്വകാര്യ കൃഷിയിടത്തിന്റെ നോട്ടക്കാരന്‍ തിരുവനന്തപുരം സ്വദേശി അനന്തു എന്നിവരെയാണ് പൊലീസ് തിരയുന്നത്.

തോക്ക് നല്‍കാമെന്നേറ്റ് പണം വാങ്ങിയതായി പറയപ്പെടുന്ന വിനയന്‍ (വിനായകന്‍–22) അതിക്രൂരമായ മര്‍ദനത്തിനിരയായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്ന വിനായകന്റെ മൊഴി വടക്കാഞ്ചേരി കോടതി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ നന്ദകിഷോറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തലയ്ക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്‍ പറഞ്ഞു.

അഗളിയിലെ ബിജെപി പഞ്ചായത്തംഗം മിനി ജി കുറുപ്പിന്റെ കുടുംബത്തിന് നിയന്ത്രണമുള്ള അമ്പലത്തില്‍ ശാന്തിക്കാരനായ ഋഷിനന്ദന്റെ സഹോദരനാണ് മരിച്ച നന്ദകിഷോര്‍. ഇവരെ പൂജയില്‍ സഹായിക്കുന്നയാളാണ് കണ്ണൂര്‍ സ്വദേശി വിനയന്‍.മിനി ജി കുറുപ്പിന്റെ മകന്‍ വിപിന്‍പ്രസാദിന് ലൈസന്‍സുള്ള തോക്ക് വാങ്ങി നല്‍കാമെന്ന കരാറില്‍ ഒരുലക്ഷംരൂപ വാങ്ങി കബളിപ്പിച്ചെന്ന് ആരോപിച്ചാണ് വിനയനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. രണ്ട് ദിവസമായി കാണാതായ വിനയനെ തേടിയാണ് നരസിമുക്കിലെ ഇരട്ടക്കുളത്തെ സ്വകാര്യഫാം ഹൗസില്‍ നന്ദകിഷോര്‍ എത്തിയത്.

ഹൃദ്രോഗിയായിരുന്ന നന്ദകിഷോര്‍ ജന്മനാ കാഴ്ച-കേള്‍വി പരിമിതനും കാലിന് സ്വാധീനക്കുറവുള്ളയാളുമായിരുന്നു. ഇയാളെയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ മര്‍ദിച്ചുകൊന്നത്. പ്രതികളെല്ലാം നിരന്തരമായി ഉയര്‍ന്ന തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News