ലേസർ ഷോ അഴിമതിയില്‍ ജിസിഡിഎ മുൻ ചെയർമാനും കോണ്‍ഗ്രസ് നേതാവുമായ എൻ. വേണുഗോപാലിനെതിരെ വിജിലൻസ് കേസ്. കൊച്ചി രാജേന്ദ്രമൈതാനത്ത് ആരംഭിച്ച ലേസര്‍ ഷോയുടെ മറവില്‍ സാമ്പത്തിക അഴിമതി നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വേണുഗോപാൽ അടക്കം 9 പേർക്കെതിരെ കേസെടുത്തത്.
എൻ.വേണുഗോപാലിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രതികളുടെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും എഫ് ഐ ആറിലുണ്ട്.
വേണുഗോപാലിനെതിരെ അധികാര ദുര്‍വിനിയോഗമടക്കമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.വേണു ഗോപാലിനെക്കൂടാത ജിസിഡിഎ മുൻ സെക്രട്ടറി ആർ ലാലുവും കരാറുകാരും മറ്റ് ഉദ്യോഗസ്ഥരും അടക്കം ഒൻപത് പേർക്കെതിരെയാണ് വിജിലൻസിന്റെ നടപടി.എന്‍ വേണുഗോപാല്‍ ചെയര്‍മാനായിരിക്കെ
2014 സെപ്തംബറിലാണ് മൂന്ന് കോടി രൂപ ചെലവഴിച്ച് രാജേന്ദ്ര മൈതാനിയില്‍ വിശാല കൊച്ചി വികസന അതോറിറ്റി മഴവില്ലഴക് എന്ന പേരില്‍ ലേസര്‍ ഷോ ആരംഭിച്ചത്. നഗരവാസികളേയും വിനോദസഞ്ചാരികളേയും ആകര്‍ഷിച്ച് അതിലൂടെ അതോറിറ്റിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ പദ്ധതി പരാജയമായതോടെ 2016ൽ ഷോ പൂര്‍ണമായും നിര്‍ത്തിവെച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന് പൊലീസിന് ലഭിച്ച പരാതി പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.
കരാർ കമ്പനിക്ക് അനുകൂലമായി ഉപകരാർ വച്ചതും ഉപകരണങ്ങളുടെ വില യഥാർഥ വിലയേക്കാൾ കൂട്ടിക്കാണിച്ച് കൃത്രിമം നടത്തിയതായും വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here