സര്‍ക്കാരിന്റെ കൈത്താങ്ങ്: ഷജിത്ത് കുമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി പ്രവേശിച്ചു.

കാഴ്ച്ച ശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടും ജോലി ചെയ്തു ജീവിക്കാനുള്ള കെ ടി ഷജിത്ത് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. മധൂര്‍ പഞ്ചായത്തില്‍ എല്‍ഡി ക്ലര്‍ക്കായിരിക്കെ പൂര്‍ണമായും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് മൂന്നുവര്‍ഷകാലമായി ശമ്പളമില്ലാത്ത അവധിയില്‍ ആയിരുന്ന ഷജിത്ത്കുമാര്‍ കാസര്‍കോട് കലക്ടറേറ്റില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്റററായി പ്രവേശിച്ചു.

സൂപ്പര്‍ന്യൂമറി തസ്തിക വഴി ആണ് ജോലിയില്‍ പ്രവേശിച്ചത്. ജൂണ്‍ 22 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2016 ഡിസംബറിലാണ് പഞ്ചായത്ത് വകുപ്പില്‍ ഷജിത്ത് കുമാര്‍ എല്‍ഡിസി ക്ലര്‍ക്കാകുന്നത്. മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തിലും ജോലിചെയ്തിരുന്നു.

പെട്ടെന്നൊരുനാള്‍ ഹൈമയോപ്പിയ ബാധിച്ച് കണ്ണില്‍ പൂര്‍ണമായും ഇരുട്ടുകയറുകയായിരുന്നു. കംപ്യൂട്ടറും ഫയലും നോക്കാന്‍ പറ്റാതായി. തുടര്‍ന്നാണ് മറ്റൊരു ജോലിക്കായി സര്‍ക്കാരില്‍ അപേക്ഷിച്ചത്.

സി എച്ച് കുഞ്ഞമ്പു എംഎല്‍എ യാണ് ഷജിത്ത് കുമാറിന്റെ പ്രശ്‌നം തദ്ദേശ സ്വയം ഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം, സര്‍വീസ് കാലയളവില്‍ വൈകല്യമുണ്ടായാല്‍ റാങ്കില്‍ തരംതാഴ്ത്തരുത്. ഈ നിയമം ഉപയോഗിച്ചാണ് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചത്. ഷജിത്ത്കുമാര്‍ വിരമിക്കുന്നതോടെ തസ്തികയും ഇല്ലാതാകും.

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ വാക്കുകള്‍ :

കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിട്ടും ജോലി ചെയ്ത്‌ ജീവിക്കാനുള്ള നിശ്ചയാദാർഢ്യവുമായി മുന്നോട്ടുപോകുന്ന കെ ടി ഷജിത്ത്‌ കുമാറിനെ‌ മുൻപ്‌ തന്നെ പരിചയപ്പെടുത്തിയിരുന്നല്ലോ. സർക്കാരിന്റെ കൈത്താങ്ങിൽ ഇന്നിതാ ഷജിത്ത്‌ പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്‌. പരാതി തന്ന് ദിവസങ്ങൾക്കകം ഷജിത്തിന്‌ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ്‌ സർക്കാർ നിയമനം ഒരുക്കിയത്‌. കാസര്‍കോട് കലക്ടറേറ്റില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായാണ്‌ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്‌.

2016 ഡിസംബറിലാണ് പഞ്ചായത്ത് വകുപ്പില്‍ ഷജിത്ത് കുമാര്‍ എല്‍ഡി ക്ലര്‍ക്കാകുന്നത്. മധൂര്‍ പഞ്ചായത്തിൽ ജോലി ചെയ്തുവരവെ പെട്ടെന്നൊരുനാള്‍ ഹൈമയോപ്പിയ ബാധിച്ച് കണ്ണില്‍ പൂര്‍ണമായും ഇരുട്ടുകയറുകയായിരുന്നു. കംപ്യൂട്ടറും ഫയലും നോക്കാന്‍ പറ്റാതായി. തുടർന്ന് മൂന്ന് വർഷമായി ശമ്പളമില്ലാത്ത അവധിയിലായിരുന്നു. ഇതിനൊടുവിലാണ്‌ ഉദുമ എംഎൽഎ സിഎച്ച്‌ കുഞ്ഞമ്പു‌ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നത്‌‌.

ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട്‌ നിയമനത്തിന്‌ ആവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു. തീരുമാനത്തിന്‌ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഷജിത്തിനെ‌ ഫോണിൽ വിളിച്ച്‌ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കൈവിടാതെ ഓരോ മനുഷ്യനെയും ചേർത്തുപിടിച്ച്‌ സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here