മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ച് കോൺഗ്രസ് നടത്തിയത് അതിഹീനമായ രാഷ്‌ട്രീയക്കളി. രാഷ്‌ട്രപിതാവിനെ കരുവാക്കി സംഘർഷം സൃഷ്ടിച്ച് നേട്ടമുണ്ടാക്കനുള്ള ഗൂഢപദ്ധതിയായിരുന്നു ഇത്.ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്‌എഫ്‌ഐ വിദ്യാർഥികൾ അല്ലെന്ന പൊലീസ് റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധങ്ങൾ ദുർബലമാവുകയാണ്.
വിദ്യാർഥികൾ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ പ്രതീകാത്മക പ്രതിഷേധം നടത്തിയതിന് പിന്നാലെ നേതാക്കൾ ഇടപെട്ട് നടന്നത് വൻ ഗൂഢാലോചനയാണ്. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ മറ്റു പാർടികൾ കോൺഗ്രസിനേക്കാൾ ആവേശത്തിൽ ഗാന്ധിനിന്ദക്ക് കൂട്ടുനിന്നു.ഗാന്ധിചിത്രം തകർക്കപ്പെട്ടു എന്ന നിലയിൽ മാധ്യമങ്ങൾക്ക് നൽകിയതും പ്രചരിപ്പിച്ചതും ഗൂഢ നീക്കത്തോടെയായിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നു.
സിദ്ധിഖ് എം എൽ എ യുടെ നേതൃത്വത്തിൽ ഈ സംഭവം ഉയർത്തിക്കാട്ടിയാണ് പിന്നീട് ആളുകൾ സംഘടിച്ചതും വലിയ സംഘർഷമുണ്ടായതും. എംഎൽഎ അടക്കമുള്ളവരുടെ തിരക്കഥയായിരുന്നു ഈ ‘ഗാന്ധിവധം’.മുൻ നിര മാധ്യമങ്ങളും ഇതിനൊപ്പം നിന്നു.എസ്‌എഫ്‌ഐക്കാർ തകർത്തതെന്ന പേരിൽ ഗാന്ധിജിയുടെ ചിത്രം മനോരമയടക്കം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഗാന്ധിചിത്രം തകർത്തത് സംബന്ധിച്ച ചോദ്യത്തിന് മുമ്പിൽ പ്രകോപിതനായതും സത്യം മൂടിവയ്‌ക്കാനായിരുന്നു. ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ പരന്നിട്ടും ഒരാഴ്ചയോളമാണ് ഗാന്ധി ചിത്രം നിലത്ത് കിടന്നത്.
പൊട്ടിച്ച ഗാന്ധി ചിത്രത്തിന് മുമ്പിൽനിന്ന് യു ഡി എഫിന്റെ ദേശീയ സംസ്ഥാന നേതാക്കളുടെ നാടകം തുടരുകയും ചെയ്തു.വസ്തുതകൾ പുറത്തുവന്നതോടെ സംഘർഷമുണ്ടാക്കിയ ഗൂഢാലോചന പൂർണ്ണമായും വെളിച്ചത്താവുകയാണ്. സംഭവത്തിൽ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെയുൾപ്പെടെ മൊഴികൾ ശേഖരിച്ചിട്ടുണ്ട്.കൽപ്പറ്റ പോലീസാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനിടെ അവിടെയുണ്ടായിരുന്ന മഹാത്മഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാഹുലിന്റെ വയനാട്ടിലെ ഓഫീസിനെതിരെ എസ്.എഫ്.ഐ അക്രമം നടത്തി പോയതിന് ശേഷമാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും മാതൃഭൂമി ന്യൂസടക്കമുള്ള മാധ്യമങ്ങളിലൂടെ വന്ന ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here