മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ്സിൽ സ്വപ്നാ സുരേഷ് ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിന്ഹാജരാകും. മുൻപ് നോട്ടീസ് നൽകിയെങ്കിലും സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്ന് രണ്ടാമതും നോട്ടീസ് നൽകുകയായിരുന്നു.
എറണാകുളം പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ് നൽകിയത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കും. സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യമില്ലാത്ത പുതിയ വകുപ്പുകൾ കൂട്ടി ചേർത്ത പശ്ചാത്തലത്തിൽ വീണ്ടും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുന്നത് അന്വേഷണ സംഘത്തിൻ്റെ അധികാര പരിധിയിൽ പെട്ട കാര്യമാണെന്നും ഇടപെടാനാവില്ലെന്നുമായിരുന്നു കോടതി നിലപാട് . തുടർ നടപടികളിലേക്ക് കടക്കാൻ കോടതിയുടെ ഈ നിലപാട് അന്വേഷണ സംഘത്തിന് കരുത്ത് പകരുന്നുണ്ട്.
നിസ്സഹകരണം തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ച പശ്ചാത്തലത്തിൽ സ്വപ്ന അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് ഹാജരാകുമെന്നാണ് സൂചന.
അതേസമയം ജയ്ഹിന്ദ് ചാനൽ മുൻലേഖകൻ ഷാജ് കിരണിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് കൈമാറിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഷാജ് കിരണിൻ്റെ കൊട്ടാരക്കരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.
പുറത്തുന്നയിച്ച ആരോപണങ്ങൾ സ്വപ്ന ഇ ഡി ക്ക് നൽകിയ മൊഴിയിലും ആവർത്തിച്ചിരുന്നു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്ന മൊഴികൾ ഷാജ്കിരണിൽ നിന്നും ശേഖരിക്കുകയാണ് ഇ ഡി യുടെ ലക്ഷ്യം.
മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ് വിളിപ്പിച്ചിരിക്കുന്നത്.
നേരത്തെ കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്. ഇതിനുപിന്നാലെയാണ് ഇ.ഡി.യും ഷാജ് കിരണിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here