ഗോവൻ മാതൃകയിൽ ‘കണ്ണൂർ ഫെനി’ ഉടൻ പുറത്തിറങ്ങും. കശുമാങ്ങയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കുന്നതിന് പയ്യാവൂർ സർവ്വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു.തീരുമാനം കശുവണ്ടി കർഷകർക്ക് നേട്ടമാകും.
ലോക പ്രശസ്തി നേടിയ ഗോവൻ ഫെനി മാതൃകയിൽ കേരളത്തിന്റെ തനത് ഫെനിയും ഉടൻ പുറത്തിറങ്ങും.കണ്ണൂർ പയ്യാവൂർ സഹകരണ ബാങ്കിനാണ് കേരളത്തിൽ ആദ്യമായി ഫെനി ഉണ്ടാക്കുന്നതിനുള്ള അനുമതി ലഭിച്ചത്.
കശുവണ്ടി കർഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.പാഴായിപ്പോകുന്ന കശുമാങ്ങയ്ക്ക് കശുവണ്ടിക്കൊപ്പം വില ലഭിക്കുന്നത് കർഷകർക്ക് ഏറെ ആശ്വാസമാണെന്ന് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി പറഞ്ഞു
കാർഷിക വിളകളിൽ നിന്നും പഴങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്ന ബജറ്റ് നിർദ്ദേശത്തിന്റെ ഭാഗമാണ് ഫെനി ഉൽപ്പാഭിപ്പിക്കാനുള്ള തീരുമാനം.നേരത്തെ മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്കാണ് ഇപ്പോൾ നിയമവകുപ്പിന്റെ അനുമതി ലഭിച്ചത്.
ഡിസംബറോടെ ഉൽപ്പാദനം തുടങ്ങാനാണ് തീരുമാനം.ബാങ്ക് പ്രസിഡണ്ട് ടി എം ജോഷി പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കേ 1991ലാണ് ആദ്യമായി സർക്കാറിന് നിവേദനം നൽകിയത്. 2016 ൽ സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്. ഉൽപ്പാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പന നടത്തും.
2019 ല്‍ തന്നെ ബാങ്ക് പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ മൂലം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല.
തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
ഫെനിക്കായി ഒരു കിലോ കശുമാങ്ങ വില്‍ക്കുന്ന കര്‍ഷകന് 100 രൂപ വില ലഭിക്കും. കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാര്‍ക്ക് വലിയ നേട്ടമാകും. തോട്ടവിളയെ അടിസ്ഥാനമാക്കി ജീവിക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here