Rain : ഒരു ജീവൻ കൂടി കവർന്ന് കനത്ത മഴ

കനത്ത മഴ തുടരുന്ന കേരളത്തിൽ വീണ്ടും ഒരു മരണം.കാസർകോട്‌ വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ (52)യാണ്‌ മുങ്ങിമരിച്ചത്‌. ഞായർ മുതൽ തുടങ്ങിയ മഴക്കെടുതിയിൽ ഇതോടെ ആകെ ആറുപേർക്ക്‌ ജീവൻ നഷ്ടമായി.

ഒരാളെ കാണാതായി. മൂന്നു പേർക്ക്‌ പരുക്കേറ്റു. ഒമ്പതു വീടുകൾ പൂർണമായും 148 വീട്‌ ഭാഗികമായും തകർന്നു.സംസ്ഥാനത്ത്‌ 24 മണിക്കൂറിനിടയിൽ 43 വീട്‌ ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു. മൂന്നു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകൾ തുറന്നത്‌.

എറണാകുളത്തിന്റെ തീരദേശ മേഖലകളായ കണ്ണമാലി, വെളിയത്താംപറമ്പ്, എടവനക്കാട്, പഴങ്ങാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്‌. തുടർച്ചയായ ആറാംദിവസമാണ് കണ്ണമാലിയിൽ കടൽ കയറുന്നത്. കോട്ടയത്ത് വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം മരംവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ പാലരുവി എക്സ്പ്രസ് 20 മിനിറ്റ്‌ വൈകി.

ബുധൻ രാവിലെ 7.50 ഓടെ പാലരുവി എക്സ്‌പ്രസ്‌ വൈക്കം റോഡ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മരക്കൊമ്പ് ട്രാക്കിലേക്ക് വീണ് കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി.

ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് കമ്പ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.കണ്ണൂരിൽ 100 ഏക്കറോളം കൈപ്പാട്‌ കൃഷി വെള്ളത്തിലായി. കൂറ്റൻ പാറ വീണ്‌ അമ്പായത്തോട്‌ –പാൽച്ചുരം –ബോയ്‌സ്‌ ടൗൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കിയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴം അവധി പ്രഖ്യാപിച്ചു. ‌മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു. എംജി സർവകലാശാല വ്യാഴാഴ്‌ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News