P Rajeev: വ്യവസായ വകുപ്പിന് കീഴില്‍ 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍; കെഎംഎംഎലിന്റേത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം

വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് മന്ത്രി പി രാജീവ്(P Rajeev). 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 16 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലായിരുന്നത്. നിരവധി സ്ഥാപനങ്ങള്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രവര്‍ത്തന ലാഭവും വിറ്റുവരവ് രേഖപ്പെടുത്തിയതും ഈ വര്‍ഷമാണെന്ന് മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ പ്രകടനപത്രികയില്‍ നാലാമത് നല്‍കിയിരിക്കുന്ന വാഗ്ദാനമാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുമെന്നത്. ഘട്ടം ഘട്ടമായി ഇതിലേക്ക് അടുക്കുകയാണ് വ്യവസായ വകുപ്പ്. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും നേടിക്കൊണ്ട് കെഎംഎംഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭവുമാണ് കെഎംഎംഎല്‍ നേടിയത്.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെല്‍ട്രോണ്‍ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മലപ്പുറം സ്പിന്നിംഗ് മില്‍, സ്റ്റീല്‍ ഇഡസ്ട്രീസ് കേരള, കാഡ്‌കോ, പ്രിയദര്‍ശിനി സ്പിന്നിംഗ് മില്‍, കേരളാ സിറാമിക്സ്, ക്ലേയ്സ് ആന്റ് സിറാമിക്സ്, കെ കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍, മലബാര്‍ ടെക്സ്‌റ്റൈല്‍സ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു.

ഓരോ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാകുന്നതിനായി വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുമെന്ന വാഗ്ദാനം ഇതിനോടകം വ്യവസായ വകുപ്പ് പൂര്‍ത്തീകരിച്ചു. റിയാബിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ പ്രകാരം 175 പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും.

എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17,538 കോടി രൂപയാകുകയും ചെയ്യും. പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന 14,700 പേര്‍ക്ക് പുറമെ 5464 പേര്‍ക്ക് കൂടി ജോലി പുതിയതായി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News