Elon Musk: ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്; നടപടികളുമായി മുന്നോട്ടെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ വാങ്ങുൂന്നില്ലെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് (Elon Musk). ട്വിറ്റര്‍ (Twitter) വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്‌കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.

ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലര്‍ ട്വീറ്റ് ചെയ്തു. ‘മസ്‌കുമായി സമ്മതിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്, ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ പദ്ധതിയിടുന്നു,’ ബ്രെറ്റ് ടെയ്ലര്‍ ട്വീറ്റ് ചെയ്തു. ‘ഞങ്ങള്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ – ട്വീറ്റില്‍ പറയുന്നു.

നേരത്തെ തന്നെ കരാറില്‍ നിന്നും പിന്‍മാറുമെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നല്‍കിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോള്‍ കരാറില്‍ നിന്നും പിന്മാറാനും മസ്‌ക് ഇപ്പോഴും എടുത്ത് പറയുന്നത്. പുതിയ സംഭവ വികാസത്തോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തില്‍ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും. പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.

ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളായി മസ്‌ക് എടുത്ത് കാണിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് പിന്നീട് മസ്‌ക് പറഞ്ഞിരുന്നു.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 44 ബില്ല്യണ്‍ ഡോളറിനാണ് കരാറായത്. ഏറ്റെടുക്കല്‍ തടയാന്‍ അവസാന ശ്രമമെന്നോണം പോയ്സണ്‍ പില്‍ വരെ ട്വിറ്റര്‍ മസ്‌ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഹാന്റില്‍ ഉപയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News