Boris Johnson : ബോറിസ് ജോൺസൻ്റെ രാജി ഉറപ്പിച്ചതിൽ ബ്രിട്ടനിലെ തൊഴിലാളി സമരങ്ങൾക്കും വലിയ പങ്ക്

ബോറിസ് ജോൺസൻ്റെ രാജി പ്രഖ്യാപനം ബ്രിട്ടീഷ് വലതുപക്ഷത്തിന് നൽകുന്ന തിരിച്ചടി ചെറുതാകില്ല.കൺസർവേറ്റീവ് പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളി സമരങ്ങളും അടുത്ത തെരഞ്ഞെടുപ്പിൽ മാറ്റത്തിൻ്റെ ചക്രം തിരിക്കുമെന്നുറപ്പാണ്.

കൃത്യമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ രാജി ഉറപ്പിച്ചതിൽ ബ്രിട്ടനിലെ തൊഴിലാളി സമരങ്ങൾക്കും വലിയ പങ്കുണ്ട്. ബ്രക്‌സിറ്റും വികലമായ സാമ്പത്തിക നയങ്ങളും സമ്മാനിച്ച പ്രതിസന്ധിയും പണപ്പെരുപ്പവും ബ്രിട്ടനെ പിടിച്ചുകുലുക്കിയ തൊഴിൽ സമരങ്ങൾക്കാണ് വഴിവെട്ടിയത്.

തൊഴിലാളികൾ സമരങ്ങൾ അണിനിരത്താത്ത ഒരു മേഖലയും ബ്രിട്ടനിൽ ഉണ്ടായില്ല. തൊഴിലാളി മുന്നെറ്റങ്ങളോട് ഇതുവരെയും മുഖം തിരിഞ്ഞുനിന്നിരുന്ന ബ്രിട്ടീഷ് മധ്യവർഗ പൊതുബോധം സാമ്പത്തികമാന്ദ്യത്തിൽ കലങ്ങിമറിഞ്ഞു. കൺസർവേറ്റീവ് പാർട്ടിയിൽ തർക്കങ്ങൾ ഉടലെടുത്തതും വലതുപക്ഷ രാഷ്ട്രീയ അസ്ഥിരതയുടെ അടയാളമായി മാറുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പ് ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ പുതിയൊരുദയത്തിന് സാക്ഷിയാകാനും സാധ്യതയേറെയാണ്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകളിൽ പോലും പ്രകടമാണ്. പീഡന ആരോപണം നേരിട്ട ക്രിസ് പിഞ്ചറെ ജോൺസൺ ഡെപ്യൂട്ടി ചീഫ് വിപ്പ് പദവിയിൽ നിയമിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെ വിവാദമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സാധാരണ ജനങ്ങൾക്ക് വലിയ ദുരിതം നൽകുമെന്ന് വലതുപക്ഷക്കാർ ബ്രിട്ടീഷ് പാർലമെൻ്റിൽ മുന്നറിയിപ്പ് നൽകി.

ഭാവി പ്രധാനമന്ത്രി ആരെന്ന ചർച്ചയിലും അർഹതയോടെ ഇടംപിടിക്കുകയാണ് മുൻ ബ്രിട്ടീഷ് കോളനികളിലെ സ്റ്റ്റോളൻ ജനറേഷൻ്റെ പ്രതിനിധികൾ. ഋഷി സുനാക്ക്, നദീം സഹാവി, സാജിദ് ജാവിദ്, സുവല്ല ബ്രവർമാൻ എന്നിവർ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ കോളനി വാഴ്ചാ കാലത്തെ ഓർമപ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here