Shinzo Abe : ആബെ കൊലപാതകം ; അന്വേഷണത്തിന് 90 അംഗ സംഘം

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നൽകി.പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം.

കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തിൽ മറ്റു സംഘടനകൾക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിർപ്പുണ്ടായിരുന്നെന്നും ആബെ ഇതേ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രതിയുടെ സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാൻ പൊലീസ് പ്രതികരിച്ചു. എന്നാൽ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.

ആബെയുടെ മൃതദേഹം യാരെ മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ടോക്യോവിലെ വസതിയിലേക്ക് മാറ്റി. കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ചു. ഹൃദയത്തിനേറ്റ വെടിയും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അർപ്പിക്കാൻ ടോക്യോവിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഷിൻസോ ആബേയുടെ മരണത്തിൽ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാർലമെൻറിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിൻസോ ആബേയുടെ മരണത്തിൽ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഉണ്ടായിരിക്കില്ല. ഷിൻസോ ആബേയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ ഇന്നലെ അനുശോചിച്ചിരുന്നു.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇന്നലെ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാവിക സേന മുൻ അം​ഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News