Rajastan: അച്ഛന്റെ മദ്യപാനം; മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്വട്ടേഷൻ നൽകി; അധ്യാപകന് ദാരുണാന്ത്യം

മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് ഏര്‍പ്പാടാക്കിയ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് രാജസ്ഥാനില്‍(rajastan) സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപനായിരുന്ന രാജേന്ദ്ര മീണ(47)യാണ് അക്രമി സംഘത്തിന്റെ അടിയേറ്റ് മരിച്ചത്.

സംഭവത്തില്‍ ശിവാനി മീണ(19), സുഹൃത്ത് അതുല്‍ മീണ(20), ലളിത് മീണ(20), വിഷ്ണു ഭീല്‍(21), വിജയ് മാലി(21) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ്(arrest) ചെയ്തതായി പൊലീസ് അറിയിച്ചു.

ജൂണ്‍ 25 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിസ്‌ലായ് സ്വദേശിയായ രാജേന്ദ്ര മീണ സ്വന്തം വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകവെ അപരിചിതരായ അഞ്ച് പേരടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞ് വടിയും ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കോട്ട പൊലീസ് സൂപ്രണ്ട് കവേന്ദ്ര സിങ് സാഗര്‍ പറഞ്ഞു. ഗുരുതരപരിക്കുകളേറ്റ രാജേന്ദ്ര മീണ പിന്നീട് മരിക്കുകയായിരുന്നു.

അച്ഛന്റെ മദ്യപാനത്തിലും അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതയിലും മനംമടുത്ത ശിവാനി സുഹൃത്തായ അതുലുമായി നടത്തിയ ഗൂഢാലോചനയാണ് രാജേന്ദ്ര മീണയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ചേര്‍ന്ന് 50,000 രൂപ നല്‍കി അഞ്ച് പേരെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് ശിവാനി മൊഴി നല്‍കി.

രാജേന്ദ്രയുടെ അച്ഛനാണ് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

രാജേന്ദ്രയ്ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്ര സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ആദ്യഭാര്യയുടെ സുല്‍ത്താന്‍പുരിലെ വീട് വില്‍ക്കാനൊരുങ്ങിയിരുന്നു. ഇതാണ് മകള്‍ ശിവാനിയെ ഇത്തരമൊരു നീക്കത്തിലേക്കെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ദേവേന്ദ്ര മീണ, പവന്‍ ഭീല്‍ എന്നീ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel