ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ(eid) ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക.
മഴ(rain) കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ഗാഹുകളുടെ എണ്ണം കുറവാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാൾ ആഘോഷം ഇതാദ്യമായിട്ടാണ്. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് ബലിപെരുന്നാൾ ആഘോഷിച്ചത്.
പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുമായാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കൽ കൂടിയാണ് ബക്രീദ്.
പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിൽ ഒത്തുചേർന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സൽക്കരിച്ചും വിശ്വാസികൾ വിശുദ്ധിയുടെ പെരുന്നാൾ ദിനം ആഘോഷപൂർണമാക്കും.
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ…
സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ : ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി
സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ നേരുന്നു – മുഖ്യമന്ത്രി
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം.
ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ എന്നും മുഖ്യമന്ത്രി കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here