വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഇന്ന് കിരീടപ്പോരാട്ടം.നൊവാക് ദ്യോക്കോവിച്ചിന് നിക്ക് കിർഗിയോസാണ് എതിരാളി. വൈകീട്ട് 6:30നാണ് ഫൈനൽ.
ആതിഥേയ താരം കാമറൂൺ നോറിയെ വീഴ്ത്തി എത്തുന്ന ദ്യോക്കോവിനെ കിരീടത്തിൽ കുറഞ്ഞൊന്നും തൃപ്തനാക്കില്ല. കരിയറിലെ 32-ാമത്തെ ഗ്രാൻസ്ലാം ഫൈനലിനിറങ്ങുന്ന ഈ 35 കാരൻ പുൽകോർട്ടിൽ പുറത്തെടുക്കുന്നത് പ്രായത്തെ വെല്ലുന്ന പ്രകടനമാണ്.
വികൃതിപ്പയ്യൻ എന്ന വിശേഷണമുള്ള ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസാണ് ഫൈനലിൽ ദ്യോക്കോവിന്റെ എതിരാളി. നടപ്പ് സീസണിൽ മിന്നും ഫോമിലുള്ള കിർഗിയോസിന് മുന്നിൽ വമ്പൻ താരങ്ങൾക്കെല്ലാം അടി പതറി.
ദ്യോക്കോവും കിർഗിയോസും ആകെ 2 തവണ മുഖാമുഖം വന്നതിൽ രണ്ടെണ്ണത്തിലും ജയിച്ചത് കിർഗിയോസായിരുന്നു. കിർഗിയോസിനെ വീഴ്ത്തി പുൽത്തകിടിയിൽ ഏഴാം കിരീടത്തിൽ മുത്തമിട്ടാൽ , ഗ്രാൻസ്ലാം കിരീടക്കണക്കിൽ ദ്യോക്കോ 21 തികയ്ക്കും. അങ്ങനെയെങ്കിൽ വിംബിൾഡണിലെ മുടിചൂടാമന്നനായ സാക്ഷാൽ റോജർ ഫെഡററെ ദ്യോക്കോവിന് മറികടക്കാം.
എന്നാൽ ബ്രിട്ടീഷ് കാണികളുടെ പിന്തുണയോടെ കിർഗിയോസ് മാസ്മരിക പ്രകടനം ആവർത്തിച്ചാൽ നീണ്ട 20 വർഷങ്ങൾക്ക് ശേഷം വിംബിൾഡണിലെ പുൽകോർട്ടിൽ ഓസ്ട്രേലിയൻ ചരിത്രം പിറക്കും. ഏതായാലും ആരാധകരെ ത്രസിപ്പിക്കുന്ന വീറുറ്റ കലാശപ്പോരിന് ലണ്ടൻ ഒരുങ്ങിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here