രാജിവെച്ച് ഓഫീസ് വിടും വരെ ഔദ്യോഗിക വസതികൾ വിട്ടുപോകില്ലെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ.പ്രസിഡൻ്റ് ഗോതബയ ബുധനാഴ്ച രാജിവയ്ക്കും. പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കർ മഹീന്ദ യാപ്പ അബിവർധന കാവൽ പ്രസിഡൻ്റായി തുടരും.
സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും കടുത്തതോടെ ഗത്യന്തരമില്ലാതെയാണ് ജനങ്ങൾ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതി പിടിച്ചെടുക്കാനുള്ള തീരുമാനമെടുത്തത്. കൊളംബോയിൽ സർക്കാർ ഓഫീസുകൾ പൂർണമായും വരുതിയിലാക്കിയ പ്രക്ഷോഭകർ സൈന്യവും പൊലീസും ഏർപ്പെടുത്തിയ തടസങ്ങളെയെല്ലാം മറികടക്കുകയായിരുന്നു.
പ്രസിഡൻ്റും പ്രധാനമന്ത്രിയുമെല്ലാം അധികാരവും ഓഫീസും വിട്ടുപോകുന്നത് വരെ ഔദ്യോഗിക വസതികൾ ഒഴിഞ്ഞു പോകില്ലെന്നാണ് സമരക്കാരുടെ പക്ഷം.
രാജ്യത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയാതെ വരികയും രാഷ്ട്ര നേതാക്കൾ അഴിമതിയും ആഡംബരവും തുടരുകയും ചെയ്തതോടെയാണ് ശ്രീലങ്കയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്തത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം കടുത്തതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ മെയ് 9ന് അധികാരം ഒഴിഞ്ഞു. പ്രക്ഷോഭകർക്ക് മുന്നിൽ ഔദ്യോഗിക വസതി കൂടി നഷ്ടപ്പെട്ടതോടെയാണ് രാജപക്സെ കുടുംബത്തിൽ നിന്ന് തന്നെയുള്ള പ്രസിഡൻ്റ് ഗോതബയ അധികാരം ജൂലൈ 13ന് കസേര വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
സ്പീക്കർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിലെ തീരുമാന പ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന ഇടക്കാല സർക്കാർ രൂപീകരിക്കും. അതുവരെ സ്പീക്കർ മഹീന്ദ യാപ്പ അബിവർധന കാവൽ പ്രസിഡൻ്റായി തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here