പതിനാറ് വർഷം മുൻപ് മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ലോക്കൽ ട്രെയിൻ സ്‌ഫോടന പരമ്പരകളുടെ 16-ാം വാർഷികമാണ് ഇന്ന്. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ മാരകമായ സ്ഫോടനങ്ങളിൽ ഏകദേശം 200 പേരുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2006 ജൂലൈ 11നാണ് ഏകദേശം 11 മിനിറ്റിനുള്ളിൽ ഏഴ് ബോംബുകൾ തുടർച്ചയായി ഓടി കൊണ്ടിരുന്ന ലോക്കൽ ട്രെയിനുകളിൽ പൊട്ടിത്തെറിച്ചത്. ആർഡിഎക്‌സും അമോണിയം നൈട്രേറ്റും ചേർന്ന മിശ്രിതമാണ് സ്‌ഫോടനത്തിനായി പ്രതികൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ബോറിവലിയിലേക്ക് പോവുകയായിരുന്ന വെസ്റ്റേൺ റെയിൽവേ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിനുള്ളിലായിരുന്നു ആദ്യ സ്ഫോടനം നടന്നത്. ഓഫീസ് വിട്ട തിരക്കേറിയ സമയത്ത് വൈകുന്നേരം 6:20 ഓടെയായിരുന്നു സംഭവം.
ഇതിന് തൊട്ട് പിന്നാലെ ബാന്ദ്ര-ഖാർ റോഡ്, മീരാ റോഡ്-ഭയാന്ദർ, ബോറിവലി, മാട്ടുംഗ-മാഹിം ജംഗ്ഷൻ, ജോഗേശ്വർ-മാഹിം ജംഗ്ഷൻ എന്നിവിടങ്ങളിലും ട്രെയിനുകളിൽ സ്ഫോടനങ്ങൾ നടന്നു.
2006 ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 13 പേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം (എംസിഒസിഎ) ആക്‌ട് പ്രകാരം ഇവർക്കെതിരെ കേസെടുത്തു.
2007ൽ ട്രെയിൻ സ്‌ഫോടനക്കേസിൽ സുപ്രീം കോടതി വിചാരണ ആരംഭിക്കുകയും 2015 സെപ്റ്റംബറിൽ വിധി പറയുകയും ചെയ്തു. കേസിൽ 13 പ്രതികളിൽ 12 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, ഒരാളെ എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെവിട്ടു. അഞ്ച് പ്രതികൾക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here