ഫണ്ട് ദുരുപയോഗത്തിന് സാമൂഹിക പ്രവർത്തക മേധാ പട്കറിനെതിരെ പൊലീസ് കേസ്. മേധാ പട്കറും മറ്റു 11 പേരും ചേർന്ന് ഗോത്ര വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനെന്ന പേരിൽ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്.എന്നാൽ ആരോപണങ്ങൾ മേധാ പട്കർ നിഷേധിച്ചു.
സാമൂഹ്യപ്രവർത്തക മേധാ പട്കർ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസ്. സംഭാവനയായി ലഭിച്ച തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ മധ്യപ്രദേശ് ഭർവാനി പൊലീസാണ് കേസെടുത്തത്.മേധയുടെ കീഴിലുള്ള നർമദ നവനിർമാൺ അഭിയാൻ ട്രസ്റ്റ് കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 13 കോടി രൂപ സമാഹരിച്ചു.
എന്നാൽ ഈ പണത്തിന്റെ ഉറവിടവും ചെലവും അജ്ഞാതമാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.ഈ തുക ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.മേധയുടെ വാർഷിക വരുമാനം 6000 രൂപയാണെന്ന് പറയുകയും എന്നാൽ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
ട്രസ്റ്റിന്റെ പത്തോളം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നാലുകോടി രൂപയോളം വീണ്ടെടുത്തതായും പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം മേധാ പട്കർ നിഷേധിച്ചിട്ടുണ്ട്.തനിക്ക് ഔദ്യോഗിക നോട്ടീസൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉണ്ടെങ്കിൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും പറഞ്ഞു.
നേരത്തെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ.ഡിയും മേധാ പട്കർക്കെതിരെ കേസെടുത്തിരുന്നു. റവന്യൂ ഇന്റലിജൻസും ആദായനികുതി വകുപ്പും നടപടികളും ആരംഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here