വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ടി സിദ്ദിഖിന് കൃത്യമായ മറുപടി നല്‍കി ശൈലജ ടീച്ചര്‍|Shailaja Teacher

(Shailaja Teacher)ശൈലജ ടീച്ചറിന്റെ ചിത്രത്തോടൊപ്പം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് (T Siddique)ടി സിദ്ദിഖിന് കൃത്യമായ മറുപടി നല്‍കി ശൈലജ ടീച്ചര്‍. ഗുജറാത്തില്‍വെച്ച് ശൈലജ ടീച്ചര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന തരത്തിലുള്ള വ്യാജ വിവരങ്ങള്‍ ചേര്‍ത്തായിരുന്നു ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇതിന് കൃത്യമായ മറുപടി ശൈലജ ടീച്ചര്‍ തന്നെ നേരിട്ട് നല്‍കി. ‘മറുപടി മുന്നെ പറഞ്ഞതാണ്’എന്നായിരുന്നു ശൈലജ ടീച്ചറുടെ മറുപടി. ഒപ്പം ഇതേകുറിച്ച് 2018ല്‍ ശൈലജ ടീച്ചര്‍ തന്നെ നല്‍കിയ പ്രതികരണത്തിന്റെ ലിങ്കും മറുപടിയായി നല്‍കിയിട്ടുണ്ട്.2018 ഡിസംബര്‍ 15ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിന്റെ ലിങ്ക് സഹിതമാണ് സിദ്ദീഖിന് ശൈലജ ടീച്ചര്‍ മറുപടി നല്‍കിയത്. ആര്‍എസ്എസ് പരിപാടിയില്‍ അല്ല താന്‍ പങ്കെടുത്തതെന്നും കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയിലാണ് പങ്കെടുത്തതെന്ന് 2018ല്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്ന് ശൈലജ ടീച്ചര്‍വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് 2018ല്‍ ശൈലജ ടീച്ചര്‍ നല്‍കിയ മറുപടിയുടെ പൂര്‍ണ രൂപം:-

ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍ ആണ് പങ്കെടുത്തത്.. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആര്‍.എ.എസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്. 2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ വച്ചാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. മാത്രമല്ല സി.സി.ആര്‍.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും.
വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചയും കോ ചെയര്‍പേഴ്സണ്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി പി.എന്‍. രഞ്ജിത്ത് കുമാറുമാണ്. സി.എസ്.ഐ.ആര്‍., സി.സി.ആര്‍.എ.എസ്. എന്നിവയുടെ അധ്യക്ഷന്‍മാരും കേന്ദ്ര ഗവണ്‍മെന്റ്, ആയുഷ് അഡൈ്വസര്‍ എന്നിവരും ചേര്‍ന്നാണ് നാഷണല്‍ സ്റ്റിയറിംഗ് കമ്മറ്റി. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ജനറല്‍ പ്രൊഫസര്‍ കെ.എസ്. ധീമാന്‍ ആണ്. കോ ചെയര്‍പേഴ്സണ്‍ ഡോ. പി.എം. വാര്യര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി (ഡയറക്ടര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ന്യൂഡല്‍ഹി) എന്നിവരും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പവന്‍കുമാര്‍ ഗോഡ്വര്‍ (നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ)യും ആണ്. മാത്രമല്ല ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. വസ്തുതകള്‍ മനസിലാക്കാതെ ഉള്ള കുപ്രചാരണങ്ങളില്‍ നിന്നും എല്ലാവരും പിന്മാറണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News