ഓപ്പറേഷൻ താമരയുടെ രണ്ടാം ഘട്ടം തുടങ്ങാൻ ബിജെപി. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിപക്ഷ പാർട്ടികളിലെ MLA മാരെയും നേതാക്കളെയും അടർത്തിയെടുക്കുകയാണ് ലക്ഷ്യം. ഗുജറാത്ത്. ഹിമാചൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കം..
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ അടർത്തിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ബിജെപി പാർലമെൻററി ബോർഡ് ഇതിനായി ഓരോ സംസ്ഥാനങ്ങൾക്കും വേണ്ടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പ്രഭാരിമാരാണ് ഈ സംഘത്തിൻ്റെ നേതൃത്യം വഹിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളെയും MLA മാരെയും ഒപ്പം കൂട്ടുന്നതിനാണ് BJP യുടെ ശ്രമം.ഇതിനായുള്ള നീക്കങ്ങൾ BJP സജീവമാക്കിയിട്ടുണ്ട്. കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കളുമായുള്ള ആശയവിനിമയം ഈ സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ് – ജാർഖണ്ഡ് മുക്തി മോർച്ച സഖ്യം അധികാരത്തിലിരിക്കുന്ന ജാർഖണ്ഡിൽ കോൺഗ്രസിലെ അസംതൃപ്തരെ മാത്രമല്ല ജാർഖണ്ഡ് മുക്തി മോർച്ചയുമായുള്ള സഖ്യവും ബി ജെ പി ലക്ഷ്യം വെയ്ക്കുന്നുണ്ട്. കോൺഗ്രസും ജെ.എം. എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ മുതലെടുപ്പ് നടത്താനാണ് BJP യുടെ പദ്ധതി.
അതേസമയം ഗോവയിൽ എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള BJP യുടെ ശ്രമം ചെറുക്കാൻ കഴിഞ്ഞെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം. എന്തായാലും കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് വെയ്ക്കുന്ന BJP ഓപ്പറേഷൻ താമരയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് എങ്ങനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here