
പുതിയതായി നിർമിക്കുന്ന പാർലമെന്റിന് മുകളിലെ അശോക സ്തംഭ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലെന്നും എം എ ബേബി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ എന്നും നിലകൊണ്ട മഹാനായ കലാകാരൻ നന്ദലാൽ ബോസ് ആണ് സാരനാഥിലെ അശോകസ്തംഭത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി 1947ൽ ഇന്ത്യയുടെ ദേശീയചിഹ്നം രൂപകൽപ്പന ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യയുടെ ചിഹ്നം എടുത്തുമാറ്റിക്കൊണ്ടാണ് ഇന്ത്യൻ യൂണിയന്റെ അടയാളമായി ഈ രൂപം സ്ഥാപിക്കപ്പെട്ടത്.
അർത്ഥവത്തായ ഒരു കലാസൃഷ്ടിയാണ് അശോകസ്തംഭത്തിൽ കാണാനാവുന്നത്. ശക്തി, ധീരത, ആത്മവിശ്വാസം, അഭിമാനം എന്നിവയെ ഈ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നു. താഴെ ധർമചക്രവും. അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന സിംഹങ്ങളുടെ കലാചാതുരിയില്ലാത്ത ഈ വികലാനുകരണം ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. അശോകസ്തംഭത്തെയും ഇന്ത്യയുടെ ഔദ്യോഗികചിഹ്നത്തെയും മോദി അപമാനിക്കുകയാണ്.ദേശീയപതാക പോലെ വളരെ പ്രധാനപ്പെട്ട ഒരു അടയാളമാണിത്. എന്തെങ്കിലും രാജ്യസ്നേഹം ഉള്ളവർ ഈ ചിഹ്നത്തെ ഇങ്ങനെ അനാദരിക്കില്ല. 2005ലെ ഇന്ത്യയുടെ ദേശീയ ചിഹ്നം നിയമപ്രകാരം ഈ വികലമാക്കൽ കുറ്റകരമാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല.
ഇന്ത്യൻ പാർലമെന്റിനുവേണ്ടി ഉണ്ടാക്കുന്ന പുതിയ കെട്ടിടത്തിന്റെ മുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം എടുത്തു മാറ്റണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here