കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസ് മോഷ്ടിച്ചയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഓട്ടം കഴിഞ്ഞെത്തിയ ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ നിന്ന് ചായ കുടിക്കാൻ ആംബുലൻസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇദ്ദേഹം ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്തിരുന്നില്ല. ഈ തക്കം നോക്കി മോഷ്ടാവ് ആംബുലൻസുമായി കടന്ന് കളയുകയായിരുന്നു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ആംബുലൻസ് മോഷ്ടിച്ചത്.
കരുനാഗപ്പള്ളി സ്വദേശി ജോതിഷിന്‍റേതാണ് ആബുലൻസ്. പുലർച്ചെ തന്നെ ജോതിഷ് പൊലീസിൽ പരാതി നൽകി. ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും സംസ്ഥാനമൊട്ടാകെ തെരച്ചിൽ തുടങ്ങി. ഒടുക്കം എറണാകുളം ഹൈക്കോടതിക്ക് സമീപം ആംബുലൻസ് കണ്ടെന്ന് വിവരം കിട്ടി. ഇക്കാര്യം പൊലീസിൽ അറിയിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. എന്തെങ്കിലും സാധനങ്ങൾ കടത്താനാണോ ആംബുലൻസ് മോഷ്ടിച്ചതെന്നാണ് സംശയം. ആംബുലൻസ് സഞ്ചരിച്ച വഴിയിലെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here