Dam : കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം 50 ശതമാനത്തിലേക്കെത്തി

കേരളത്തിൽ കാലവർഷം ശക്തമായതിന് പിന്നാലെ അണക്കെട്ടുകളിലെ ജലശേഖരം 50 ശതമാനത്തിലേക്കെത്തി. ഒരാഴ്ചയ്ക്കിടെ 17 അടിയാണ് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ഉയർന്നത്. ജൂലൈ ഒന്നിന് സംസ്ഥാനത്തെ ജലാശയങ്ങളിലെല്ലാമായി 33 ശതമാനമായിരുന്നു ആകെ ജലശേഖരം.

കാലവർഷം ശക്തമായതോടെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് ഇരട്ടിയിലധികമാണ് വർധിച്ചത്. ഈ മാസം ഇന്നലെ വരെ 948.24 ദശലക്ഷം വൈദ്യുതി യൂണിറ്റിന് ആവശ്യമായ ജലമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്.

487.24 ദശലക്ഷം യൂണിറ്റിന് ആവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് ഇരട്ടിയോളം ജലം ഒഴുകിയെത്തി. ഇതേകാലയളവിൽ മുൻ വർഷം ഉണ്ടായിരുന്നതിനേക്കാൾ വലിയ വർധവാണിത്. ജലവൈദ്യുതി പദ്ധതിയുടെ കേന്ദ്രമായ ഇടുക്കിയിൽ ജലശേഖരം 2358.38 അടിയായി ഉയർന്നു. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 53 ശതമാനം വരും.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 17.64 അടിയോളം വെള്ളം ഇടുക്കി ഡാമിൽ ഉയർന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതും നീരൊഴുക്ക് കുറയാതെ നിൽക്കുന്നതും ജലനിരപ്പ് ഉയരാൻ കാരണമായി. നീരൊഴുക്ക് ശക്തമായ കഴിഞ്ഞ ദിവസങ്ങളിൽ ദിവസം രണ്ടടി വീതമാണ് ജലനിരപ്പുയർന്നത്.

കുറ്റ്യാടി, നേര്യമംഗലം, പോരിങ്ങൽ, ലോവർപെരിയാർ എന്നിവിടങ്ങളിലും ജലശേഖരം സംഭരണ ശേഷിയുടെ പകുതിയായി ഉയർന്നു. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗവും ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പ്പാദനം പകുതിയായി കുറഞ്ഞു. കല്ലാർക്കുട്ടി, പാംബ്ല എന്നീ അണക്കെട്ടുകളിലെ ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 128.3 അടിയാണ്.

Rain Alert : കലിതുള്ളി പെരുമ‍ഴ; ഇന്ന് 12 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒ‍ഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും മൺസൂൺ പാത്തി ദിശമാറിയതിന്‍റെയും പശ്ചാത്തലത്തിലാണ് കേരളത്തിൽ മ‍ഴ ശക്തമായി തുടരുന്നത്.

കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററും ചിലപ്പോൾ 60 കീലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതെതുടർന്ന് മത്സ്യത്തൊ‍ഴിലാളികൾക്കുള്ള നിയന്ത്രണം തുടരും. ജില്ലാ ഭരണകൂടങ്ങൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News