സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് നിന്നും വന്നയാള്‍ക്ക് രോഗലക്ഷണങ്ങള്‍. പരിശോധനാ ഫലം വൈകിട്ട് ലഭ്യമാകും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. രോഗം പടരുക ശരീര സ്രവങ്ങളിലൂടെയാണ്.
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. എൺപതുകളില്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ട്. സാധാരണയായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗലക്ഷണങ്ങള്‍
കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തില്‍ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയില്‍ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതല്‍ ഗുരുതരമാവാറുണ്ട്.
10 ശതമാനം വരെ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വര്‍ഗത്തില്‍ പെടുന്ന കുരങ്ങുപനി അത്ര പൊതുവില്‍ ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കുരങ്ങുപനിയാണ്.
Also Read-മങ്കിപോക്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
”ചരിത്രത്തില്‍ ഇത് വരെ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് പുറത്തേക്ക് വ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷത്തിന് മുമ്പ് എട്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്,” ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഇന്റര്‍നാഷണല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ജിമ്മി വിറ്റ് വര്‍ത്ത് പറഞ്ഞു. യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗലില്‍ ഇത് വരെ 5 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്‌പെയിനില്‍ 23 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ഇത് വരെ കുരങ്ങുപനി ഉണ്ടായിരുന്നില്ല.
പകരുന്നത് എങ്ങനെ?
മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്.
ഇപ്പോള്‍ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുകെയില്‍ മെയ് 18 വരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മില്‍ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാള്‍ നൈജീരിയ സന്ദര്‍ശിച്ചിരുന്നു.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ രോഗം വന്നവരില്‍ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വല്‍, എന്നിവരിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. ഇത്തരം ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കല്‍ ലോകം പഠനം നടത്തുകയാണ്.
എന്ത് കൊണ്ട് ഇപ്പോള്‍?
കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തില്‍ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 1980ല്‍ വസൂരി ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്‌സിനേഷന്‍ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പോലെ രാജ്യവ്യാപകമായി പടരാന്‍ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.
ചികിത്സ
വൈറല്‍ രോഗമായതിനാല്‍ മങ്കിപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗത്തിന് വാക്‌സിനേഷന്‍ നിലവിലുണ്ട്
ശ്രദ്ധിക്കേണ്ടവ
വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകൾ സ്വീകരിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here