18 മുതൽ 59 വയസ് വരെ പ്രായമായവർക്കുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യ വിതരണം തുടങ്ങി. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ഇന്നു മുതൽ 75 ദിവസത്തേക്ക് ആയിരിക്കും സൗജന്യ വാക്സീൻ വിതരണം. അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ ഇന്നും ഇരുപതിനായിരത്തിന് മുകളിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,038 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ബൂസ്റ്റർ ഡോസിനോടുള്ള വിമുഖത തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 18 വയസ്സിനു മുകളിലുള്ളവർക്ക് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ഇന്ന് മുതൽ 75 ദിവസമായിരിക്കും സൗജന്യ വാക്സീൻ നൽകുക. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകി കോവിഡിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 18 മുതൽ 59 വയസ് വരെ പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുൻനിര പോരാളികളുമായ 16 കോടിയോളം വരുന്നവരിൽ 26 ശതമാനം പേരും ബൂസ്റ്റർഡോസ് എടുത്തിട്ടുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായി കൂടിയാണ് സൗജന്യ വാക്സിൻ വിതരണം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,038 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here