Wedding : ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം; വിചിത്ര വാദവുമായി കോടതി

ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ ചടങ്ങുകളിലെ ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് താലികെട്ട്. ഭര്‍ത്താവിന്റെ മരണശേഷമാണ് താലി നീക്കം ചെയ്യുന്നത്. അതിനാല്‍ തന്നെ ജീവിച്ചിരിക്കെ താലി നീക്കം ചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു.

ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രൊഫ. സി ശിവകുമാറിന് വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സി ശിവകുമാറിന് 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഈ വിധി.

ശിവകുമാറുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. കൂടാതെ, ചെയിന്‍ മാത്രമാണ് മാറ്റിയതെന്നും ഒരു ഘട്ടത്തിലും താലി അഴിച്ചു മാറ്റിയിരുന്നില്ലെന്നും യുവതി പറഞ്ഞു. ഹിന്ദു മാരേജ് ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം താലി കെട്ടുക നിര്‍ബന്ധമല്ലെന്നും താലി അഴിച്ചുമാറ്റി എന്ന ശിവകുമാറിന്റെ വാദം ശരിയാണെങ്കില്‍ തന്നെ വിവാഹബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല. ഭര്‍ത്താവ് ജീവിച്ചിരിക്കെ ഹിന്ദു സ്ത്രീകള്‍ താലി അഴിച്ചു മാറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഭാര്യയുടെ കഴുത്തിലെ താലി വൈവാഹിക ജീവിതത്തിന്റെ തുടര്‍ച്ചയെയാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി എം വേലുമണി, എസ് സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here