ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയെ പ്രതിച്ചേർക്കാൻ കോൺഗ്രസ് മുൻ എംപി അഹമ്മദ് പട്ടേൽ ശ്രമിച്ചുവെന്ന് പ്രതേക അന്വേഷണ സംഘം. മോദിസർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്താൻ മുപ്പതുലക്ഷം രൂപ തീസ്ത സെതൽവാദിന് അഹമ്മദ് പട്ടേൽ നൽകിയെന്നാണ് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കിയത്.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മോദി എസ്ഐടിയെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സോണിയ അറിയാതെ ഗൂഢാലോചന നടക്കില്ലെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയെ പ്രതിചേർക്കാനും സർക്കാരിനെ അസ്സ്ഥിരപ്പെടുത്താനും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
മുപ്പതുലക്ഷം രൂപ ടീസ്റ്റക്ക് അഹമ്മദ് പട്ടേൽ നൽകിയെന്നും അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വ്യാജരേഖാകുറ്റം ചുമത്തി ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്ത ടീസ്റ്റ , ആർ.ബി ശ്രീകുമാർ സഞ്ജീവ് ഭട്ട് എന്നിവർ രാഷ്ട്രയ ലക്ഷ്യങ്ങളോടെ മോദിക്കും സർക്കാരിനുമെതിരെ ഗൂഢാലോചന നടത്തി.
വംശഹത്യ നടന്ന് നാല് മാസത്തിന് ശേഷം ടീസ്സടും , സഞ്ജീവ് ഭട്ടും ഡൽഹിയിൽ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടുവെന്നും പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കേസിൽ പ്രതിയാക്കാൻ ഈ കൂടിക്കാഴ്ചകളിൽ തീരുമാനമായതായും പൊലീസ് ആരോപിക്കുന്നു. രാജ്യസഭാംഗമാകാൻ തീസ്ത സെതൽവാദ് ആഗ്രഹിച്ചിരുന്നതായും റിപ്പോട്ടില്‍ ആരോപിക്കുന്നുണ്ട്. .
അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോണിയ ഗാന്ധിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. അഹമ്മദ് പട്ടേൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടാകുമെന്നും, വെളിപ്പെടുത്തലിൽ സോണിയ മറുപടി പറയണമെന്നും ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര ആരോപിച്ചു.
എന്നാൽ ഗുജറാത്ത് പൊലീസിന്റെയും ബിജെപിയുടെയും ആരോപണങ്ങളോട് രൂക്ഷഭാഷയിലാണ് കോൺഗ്രസ് പ്രതികരിച്ചത്. ഗുജറാത്ത് കലാപക്കേസിൽ നിന്ന് കൈകഴുകാൻ നരേന്ദ്ര മോദി തയാറാക്കിയ തിരക്കഥയാണ് ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തൽ എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് മരിച്ചവരെ പോലും നരേന്ദ്ര മോദി ഒഴിവാക്കുന്നില്ല. പ്രത്യേക അന്വേഷണ സംഘം മോദിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ദേശീയ നേതൃത്വം പത്രക്കുറിപ്പിൽ ആരോപിച്ചു.അഹമ്മദ് പടേലിനെതിരെ ഉയർന്ന ആരോപണത്തെ നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here