ലിഫ്‌റ്റ് ഉദ്‌ഘാടനത്തിനിടെ ആശുപത്രിമുറ്റത്ത് ജനപ്രതിനിധികളായ കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടി. കൈയാങ്കളി കൂട്ടയടിയായതോടെ ഉദ്ഘാടകനായ അടൂർ പ്രകാശ് എംപി സ്ഥലത്തുനിന്ന് മുങ്ങി. വെള്ളി പകൽ 11 ഓടെ വെള്ളനാട് ഗവ. കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുറ്റത്താണ് സംഭവം. വെള്ളനാട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും കോൺഗ്രസിനാണ്. സർക്കാർ ആശുപത്രിക്ക് അനുവദിച്ച ലിഫ്‌റ്റിന്റെ ഉദ്‌ഘാടനം അടൂർ പ്രകാശ് എംപിയായായിരുന്നു.
ഉദ്‌ഘാടനശേഷം ജില്ലാ പഞ്ചായത്ത് അംഗമായ വെള്ളനാട് ശശിയാണ് സംസാരിച്ചത്. എന്നാൽ, ശശി സംസാരിച്ചതാകട്ടെ പഞ്ചായത്തിലെ അഴിമതിയെക്കുറിച്ചും. പ്രസിഡന്റും വൈസ് പ്രസിഡന്റും അഴിമതിക്ക് നേതൃത്വം നൽകുകയാണെന്ന് എംപിയുടെ സാന്നിധ്യത്തിൽ ശശി പറഞ്ഞു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്‌മിയുടെ പ്രസംഗം ശശിയുടെ അഴിമതിയെക്കുറിച്ചായി. ഇതിനിടയിൽ ശശി മൈക്ക് പിടിച്ചു വാങ്ങി. ‘ നീയൊന്നും ഒന്നും പറയേണ്ട. എല്ലാം എനിക്കറിയാം. നീയൊക്കെ ഈ സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം’ എന്ന് പറഞ്ഞു. ഇതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റും ശശിയുടെ അനുജനുമായ ശ്രീകണ്‌ഠനും ശശിയും തമ്മിൽ തല്ലായി.
ഇരുവരും പരസ്‌പരം ഷർട്ട് വലിച്ച് കീറി. ശശി ശ്രീകണ്‌ഠനെ മർദിച്ചു. ബഹളങ്ങൾക്കിടയിൽ അടൂർ പ്രകാശ് എംപി കാറിൽ സ്ഥലംവിട്ടു. മറ്റൊരു പഞ്ചായത്ത് അംഗമായ റോബർട്ട് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ റോബർട്ടിനും ശശിയുടെ അടി കിട്ടി. ഇതോടെ റോബർട്ട് ശശിയെ മർദിച്ചു. നിലത്തുവീണ ശശിയെ ആശുപത്രി ജീവനക്കാരാണ് രക്ഷിച്ചത്. ഉദ്‌ഘാടനം അലങ്കോലപ്പെട്ടശേഷം നേതാക്കളെ സമീപങ്ങളിലെ കോൺഗ്രസ് പ്രവർത്തകരെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here