ഞാൻ ഷാജിയേട്ടന് എൻട്രി കൊണ്ടുവന്നതല്ല, കടുവ സിനിമ ഷാജിയേട്ടൻ തന്നെ സംവിധാനം ചെയ്യണം എന്നുള്ള ഏറ്റവും വലിയ ആവശ്യം തന്റേതായിരുന്നുവെന്ന് നടൻ പൃഥ്വിരാജ്. അദ്ദേഹം ഒരു മലയാളസിനിമ ചെയ്തിട്ട് വളരെ വര്ഷങ്ങളായി…. പിന്നീട് താനാണ് പറഞ്ഞത് ചേട്ടാ ഒരു സ്ക്രിപ്റ്റ് ഉണ്ട് അത് വായിച്ചിട്ട് ഇതാണ് മലയാളസിനിമയിലേക്ക് എന്റെ തിരിച്ചുവരവായിട്ട് ഞാൻ ചെയ്യണ്ട സിനിമ എന്ന് ചേട്ടന് തോന്നുന്നുണ്ടെങ്കിൽ മാത്രം ചേട്ടൻ ഈ സിനിമ ചെയ്യണം… ചേട്ടൻ ഈ സിനിമ ചെയ്താൽ ഞാൻ ഈ സിനിമയിൽ അഭിനയിക്കാം നിർമ്മിക്കാം എന്ന് പറയുകയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
ഞാൻ ഷാജിയേട്ടനെ ഒരിക്കലും തിരിച്ചുകൊണ്ടുവന്നുവെന്ന് ഒരിക്കലും പറയേണ്ടതില്ല… കടുവ ആയിരുന്നില്ലെങ്കിൽ ഷാജിയേട്ടൻ മറ്റൊരു സിനിമയിൽ ഇതുപോലെത്തന്നെ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തുമായിരുന്നുവെന്നുള്ള കാര്യം തീർച്ചയാണ്… ഇത്തരത്തിൽ ഒരു തിരിച്ചുവരവ് നടന്നിട്ടുണ്ടെങ്കിൽ അതിനൊരു നിമിത്തം മാത്രമാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു.
എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളിൽ വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പരിധിവരെയെങ്കിലും മലയാള സിനിമയിൽ ഉറങ്ങി പോയ ജോണറിനെ ഉണർത്താനുള്ള ഒരു ശ്രമമാണ് ‘കടുവ’ . ഒരു സിനിമ വിജയകരമാകുകയെന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ ജസ്റ്റിഫിക്കേഷൻ എന്ന് പറയുന്നത്. ഈ സിനിമ ചിന്തിച്ചുതുടങ്ങുന്ന സമയം മുതൽ ഇത് ഒരുപാട് ആളുകൾ കണ്ട് തീയറ്ററുകളിൽ ആസ്വദിച്ച് കൈയ്യടിച്ച് ആഘോഷിക്കുന്നൊരു സിനിമയായി മാറണം എന്ന ഒരു ഒറ്റ ഉദ്ദേശമേ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നുളൂ അത് യാഥാർഥ്യമായി എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും പൃഥ്വിരാജ്
പറയുന്നു.
കടുവ എന്ന സിനിമയുടെ വിജയം ഏറെ സന്തോഷം തരുന്ന ഒന്നാണ്. കാരണം ഇത്തരം സിനിമകൾ കൂടി വല്ലപ്പോഴുമെങ്കിലും സംഭവിക്കണം എന്നാഗ്രഹമുള്ള ഒരു സിനിമ സ്‌നേഹി എന്ന നിലയ്ക്കും കടുവ എന്ന സിനിമയുടെ വിജയം ഏറെ സന്തോഷം തരുന്നതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.
കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.
ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.
തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന ‘കാപ്പ’. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. പൃഥ്വിരാജിനൊപ്പം ആസിഫ് അലി, മഞ്ജു വാര്യര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നടി അന്നാ ബെന്നും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വലിയ ഒരു ഇടവേളക്കുശേഷം ആണ് പൃഥ്വിരാജ് തന്‍റെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്.ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.
പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ ആസിഫ് അലി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ അടുത്താഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്‍റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി.ജോൺ ചായഗ്രഹണം നിർവഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here