എന്‍.സി.സി കേഡറ്റുകൾക്ക് പരീശീലനം നല്‍കാനായി നിർമ്മിച്ച ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പിൻ്റെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന എയര്‍സ്ട്രിപ്പിന്റെ റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് കൂടുതൽ ദുഷ്കരമാകും.
നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചിരുന്ന എയർ സ്ട്രിപ്പിൻ്റെ റൺവേയോട് ചേർന്ന് അൻപതടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ പദ്ധതിക്കായി വകയിരുത്തിരുന്നു. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാകാറാവുകയും ചെയ്തു. ഇതിനിടെയാണ് കനത്ത മഴയിൽ റണ്‍വേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണ്‍ മാസവും പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍വേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്ത്തണമെന്നായിരുന്നു വിദഗ്ദരുടെ നിര്‍ദേശം. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് ഇപ്പോള്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
റണ്‍വേയുടെ പ്രദേശങ്ങളില്‍ വലിയ ഉറവകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മണ്ണിടിച്ചില്‍ കൂടാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ കൂടുതൽ നിർമാണ പ്രവർത്തികൾ നടത്തേണ്ട സാഹചര്യമാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here