അശേഷം ജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഒരു ഫ്യൂഡൽ പാർട്ടിയായാണ് മുസ്ലിം ലീഗ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ സസ്പെൻഡ് ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ലീഗിൽ ഇപ്പോൾ സംഭവിക്കുന്നത് ഇത്തരം പാർട്ടികൾ നേരിടേണ്ടിവരുന്ന സ്വാഭാവിക പ്രതിസന്ധിയാണ്. നേതാക്കളുടെ കൊള്ളരുതായ്മക്കെതിരെ പാർട്ടി വേദിയിൽ സംസാരിച്ചതിന് അച്ചടക്ക നടപടിയെടുക്കുന്ന ഏർപ്പാട് മുസ്ലിം ലീഗിൽ അല്ലാതെ മറ്റൊരു പാർട്ടിയിലും കാണാനാവില്ല. എന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് ലീഗ് എന്ന തമാശ വിളമ്പുകയാണ് പാർട്ടി സംസ്ഥാന ജന.സെക്രട്ടറി.
അധികാരമില്ലാതെ പാർട്ടിക്ക് ഒരിഞ്ച് മുന്നോട്ട് പോവാനാവില്ല. മുൻകാലങ്ങളിൽ നേതാക്കൾ പാർട്ടി ഫണ്ട് സ്വന്തം കീശയിലാക്കിയത് പോലെ പോലെ ‘ഹദിയയുടെ പേരിൽ പിരിച്ച 12 കോടിയും മുക്കുമോ എന്ന വേവലാതിയാവണം നേതാക്കൾക്കെതിരെ തുറന്നടിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചിത്.
പ്രവർത്തന രഹിതമായ ദേശീയ കമ്മിറ്റിക്കു വേണ്ടി ഫണ്ട് കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത നീക്കമുണ്ടായത് മാറ്റത്തിെൻറ തുടക്കമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ ലീഗിന്നകത്ത് പ്രതീക്ഷിക്കാമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ എസ് ഹംസക്കെതിരെ നടപടി
മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ സംഘടനാ നടപടി. സംഘടനാ ചുമതലയിൽ നിന്ന് നീക്കിയതായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ കെ എം ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമർശനം. ഒരു ഘട്ടത്തിൽ യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ കുഞ്ഞാലികുട്ടി രാജി ഭീഷണിയും മുഴക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം ശക്തമാകുന്നു എന്ന സൂചനയായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിൽ നടന്ന സംഭവവികാസങ്ങൾ. എന്നാൽ യോഗം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ തന്റെ എക്കാലത്തെയും വിരുദ്ധനായ ഹംസക്കെതിരെ നടപടിയെടുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളിൽമേൽ സമ്മർദം ചെലുത്തിയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ചെയ്തത്.
കഴിഞ്ഞ കുറേക്കാലമായി പാർട്ടിക്കുള്ളിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശകനാണ് കെ എസ് ഹംസ. എം കെ മുനിർ, കെഎം ഷാജി വിഭാഗത്തിന്റെ പ്രധാനപ്പെട്ട വക്താവ് കൂടിയാണ് ഹംസ. സംഘടനാ നടപടി ചന്ദ്രികാ ദിന പത്രത്തിലൂടെയാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. സംഘടനയിൽ നിരന്തരമായി അച്ചടക്കലങ്കനം നടത്തിവരുന്ന ഹംസയെ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു എന്നാണ് വാർത്താ കുറിപ്പിലുള്ളത്. ഇതോടെ ഹംസാപക്ഷം ഇനിയെന്ത് ചെയ്യുമെന്ന് ഉറ്റു നോക്കുകയാണ് ലീഗ് അണികൾ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here